ലഖ്നൗ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ച വ്യവസായ ശാലയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്കി ഉത്തർപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ വ്യവസായ ശാലയിലെ ജീവനക്കാര്‍ക്ക് 1592.37 കോടി രൂപ നല്‍കിയെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 119 പഞ്ചസാര മില്ലുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ 12,000 ഇഷ്ടിക ചൂളകളും 2,500 കോള്‍ഡ് സ്റ്റോറേജ് യൂണിറ്റുകളും പ്രവര്‍ത്തിച്ചിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടത്തില്‍ 2.12 ലക്ഷം പേര്‍ക്ക് ജോലി ചെയ്യുന്ന വലിയ വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം അനുവദിച്ചിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 225.39 കോടി രൂപ യോഗി സര്‍ക്കാര്‍ ബാങ്കിലൂടെ കൈമാറിയിരുന്നു. എംജിഎന്‍ആര്‍ഇജിഎ-യുടെ കീഴില്‍ 22 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ മാസം അവസാനത്തോടെ 50 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എംജിഎന്‍ആര്‍ഇജിഎയുടെ കീഴില്‍ ഗുണഭോക്താക്കളായ ഗ്രാമീണരുടെ ഓണറേറിയം 3,630 രൂപയില്‍ നിന്ന് പ്രതിമാസം 6,000 രൂപയായി യോഗി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.
Discussion about this post