കാസർകോട്: മുംബൈയിൽ നിന്നുള്ള ബന്ധുവിനെ ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി ജില്ലയിലേക്ക് കടത്തിയ സിപിഎം നേതാവ് കാസർകോഡിനെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ബിജെപി. സിപിഎമ്മിന്റെ ധിക്കാരത്തിന്റെയും അഴിമതിയുടെയും പരിണിത ഫലമാണ് ഇപ്പോൾ കാസർകോട് അനുഭവിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.
പാസ് പോലും ഇല്ലാത്ത ആളെ മുംബൈയിൽ നിന്ന് ചരക്കുലോറി ക്ലീനറെന്ന വ്യാജേന കേരളത്തിലേക്കു കടത്തുകയും സിപിഎം നേതാവ് മഞ്ചേശ്വരം തലപ്പാടി അതിർത്തിയിൽ പോയി കാറിൽ കൂട്ടിക്കൊണ്ടുവരികയും ചെയ്ത സംഭവം കടുത്ത വീഴ്ചയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആരോപിക്കുന്നു. മുംബെയിൽ നിന്നു വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിപിഎം നേതാവിനും ഭാര്യയ്ക്കും രണ്ടു മക്കൾക്കും രോഗം സ്ഥിരീകരിച്ചു. അധികാര സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ നിയമലംഘനം നടത്തുകയാണ്. അതിർത്തിയിൽ പാർട്ടി താൽപര്യമുള്ളവരെ എളുപ്പത്തിൽ കടത്തിവിടുകയും അല്ലാത്തവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്നും ബിജെപി ആരോപിക്കുന്നു.
അധികൃതരുടെ വീഴ്ച കാസർകോട് ജില്ലയെ വീണ്ടും മുൾമുനയിലാക്കി. രോഗികളുടെ എണ്ണം കുറഞ്ഞ് ജില്ല മെച്ചപ്പെട്ട സ്ഥിതിയിലായ അവസരത്തിലാണ് സിപിഎം നേതാവിന്റെ നടപടി വീണ്ടും കാസർകോടിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎം പ്രവർത്തകൻ സന്ദർശിച്ചതിന്റെ പേരിൽ ജില്ലാ ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിലായി. ആശുപത്രി പോലും അടച്ചിടേണ്ട സാഹചര്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും സിപിഎമ്മും ഇതിൽ വീഴ്ച തുറന്നു പറയണമെന്നും ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ആവശ്യപ്പെടുന്നു.
Discussion about this post