തിരുവനന്തപുരം: മന്ത്രി എ.സി.മൊയ്തീന് ക്വാറന്റൈന് വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. മന്ത്രി സുരക്ഷാ മുന്‍കരുതല്‍ പാലിച്ചെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. വാളയാര്‍ ചെക്ക്പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തെത്തുടര്‍ന്ന് ഹോം ക്വാറൈന്റൈന് നിര്‍ദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രിക്കും യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും ഹോം ക്വാറന്റൈന് ആവശ്യമില്ലെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
യോഗത്തില്‍ മന്ത്രി എ.സി. മൊയ്തീനും ജില്ലാ കളക്ടര്‍ എസ്. ഷാനവാസും ഉള്‍പ്പെടെയുള്ളവര്‍ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹിക അകലം പാലിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത, അപകടസാധ്യത കുറഞ്ഞ സെക്കണ്ടറി കോണ്ടാക്ട് വിഭാഗത്തിലാണ് ഇവര്‍ പെടുകയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇതിനാല്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തവരെല്ലാം മുഴുവന്‍ സമയവും സര്‍ജിക്കല്‍ മാസ്ക് ധരിക്കണമെന്നും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. മേയ് 12 മുതല്‍ 26 വരെയാണിത് ബാധകം. പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയോ പോസിറ്റീവാവുകയോ ചെയ്താല്‍ സെക്കണ്ടറി കോണ്ടാക്ടിലുള്ളവര് ഹോം ക്വാറന്റൈനില്‍ പോകണമെന്നും നിര്‍ദേശിച്ചു.
Discussion about this post