ഡൽഹി: സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ സേനാസന്നാഹം ശക്തമാക്കി ഇന്ത്യയും. കിഴക്കൻ ലഡാക്ക് അതിർത്തിയോടു ചേർന്നുള്ള പാംഗോങ് ട്സോ തടാകം, ഗാൽവൻ താഴ്വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരു സേനകളും മുഖാമുഖം നിൽക്കുകയാണ്.
സംഘർഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് ഉൾപ്പെടെ സേനാ മേധാവികളുമായും അദ്ദേഹം ചർച്ച നടത്തി. കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നാണു സൂചനകൾ. എന്നാൽ, പോരാട്ടമികവു വർധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ മുൻപേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങൾ. നേരത്തേ സേനാ മേധാവികൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ചർച്ച നടത്തിയിരുന്നു.
അതേസമയം യുദ്ധസജ്ജമാകാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉത്തരവിട്ടതായും റിപ്പോർട്ടുകൾ പറയുന്നു. യുദ്ധസജ്ജമായിരിക്കാനും പരിശീലനം ഊർജിതമാക്കാനും സേനയ്ക്കു ചിൻപിങ്ങ് നിർദേശം നൽകി . പീപ്പിൾസ് ലിബറേഷൻ ആർമി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണു ചിൻപിങ്ങിന്റെ ഉത്തരവ്.
കൂടാതെ കൊറോണ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയ ചൈനീസ് പൗരൻമാരെ നാട്ടിലെത്തിക്കാനും ചൈന നടപടിയാരംഭിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നു ഷാങ്ഹായിലേക്കു വിമാന സർവീസുകൾ നടത്തും. രോഗലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകില്ല.
Discussion about this post