ഡല്‍ഹി: ലോക്ഡൗൺ ഇനിയും നീട്ടിയേക്കുമെന്ന് സൂചന. എന്നാല്‍, അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ജൂണ്‍ 15 വരെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. നാലാംഘട്ടം ഈ മാസം 31 വരെയാണ് നിലവിലുള്ളത്. 31നുശേഷവും അടച്ചിടല്‍ നീട്ടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു.
അതേസമയം രാജ്യത്തെ റെഡ്സോണുകളില്‍ ഇളവുകള്‍ ഒരുതരത്തിലും അനുവദിക്കില്ല. രാജ്യത്ത് ഇത്തരത്തില്‍ ഗുരുതര രോഗവ്യാപനമുള്ള 11 നഗരങ്ങളാണുള്ളത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത, പുനെ, താനെ, ജയ്പുര്‍, സൂറത്ത്, ഇന്ദോര്‍ എന്നീ നഗരങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത.
അഞ്ചാം ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ നീക്കുന്നതിന്റെ ഭാഗമായുള്ള കൂടുതല്‍ ഇളവുകള്‍ വരുത്തും. ആരാധനാലയങ്ങളും ജിമ്മുകളും തുറക്കാനും സാധ്യത. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാനാണ് ആലോചന. എന്നാല്‍, ഉത്സവങ്ങളോ പെരുന്നാളുകളോ പാടില്ല. സിനിമാ ഹാളുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ അടച്ചിടല്‍ നീട്ടിയേക്കുമെന്നുമാണ് പറയുന്നത്.
Discussion about this post