ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഹിസ്ബുൾ മുജഹിദ്ദീന്റെ പിന്തുണയോടെ ജെയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതിയിൽ ഭീകരർ ലക്ഷ്യം വെച്ചിരുന്നത് 400 സി ആർ പി എഫ് ഉദ്യോഗസ്ഥരെയെന്ന് റിപ്പോർട്ട്. ജമ്മുവിന് സമീപത്തെ ബക്ഷി സ്റ്റേഡിയം ക്യാമ്പിൽ നിന്നും സി ആർ പി എഫ് ഉദ്യോഗസ്ഥരെയും സൈനികരെയും വഹിച്ചുകൊണ്ടുള്ള ഇരുപത് വാഹനങ്ങൾ അടങ്ങിയ വ്യൂഹമായിരുന്നു ഭീകരരുടെ ലക്ഷ്യം.
ബക്ഷി സ്റ്റേഡിയം ക്യാമ്പിൽ നിന്നും ജമ്മുവിലേക്ക് പോകുന്ന സി ആർ പി എഫ് വാഹനവ്യൂഹം രാവിലെ 7.00 മണിക്കാണ് പുറപ്പെടേണ്ടിയിരുന്നത്. നാന്നൂറോളം പേരടങ്ങുന്ന സി ആർ പി എഫ് സംഘത്തിൽ ഏറെക്കുറെ എല്ലാ പദവിയിലും പെട്ട ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. ഈ വാഹനവ്യൂഹത്തിന് നേർക്ക് സ്ഫോടകവസ്തുക്കൾ അടങ്ങിയ സാൻട്രോ കാർ ഓടിച്ചു കയറ്റാനായിരുന്നു ഭീകരരുടെ പദ്ധതി. ഇതാണ് സൈന്യം സമയോചിതവും ധീരവുമായ നീക്കത്തിലൂടെ തകർത്തത്.
ആക്രമണം നടത്തുന്നതിനായി ഭീകരർ ഉപയോഗിച്ച കാർ ബുധനാഴ്ച രാത്രി 8.30നും 9.30നും ഇടയിൽ പുൽവാമയിലെ രാജ്പൊരയിൽ വെച്ച് സിഗ്നൽ തെറ്റിച്ച് കടന്നു പോയി. തുടർന്ന് വാഹനത്തിന് നേർക്ക് വെടിയുതിർത്ത സുരക്ഷാ സേന വാഹനത്തെ പിന്തുടരുകയായിരുന്നു.
സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് വ്യക്തമായ ഭീകരർ ഒടുവിൽ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നാകക്ക് 200 മീറ്റർ അകലെ നിന്നും സൈന്യം വെളുത്ത ഹ്യൂണ്ടായ് സാൻട്രോ കാർ പിന്നീട് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. ഇവ പിന്നീട് നിയന്ത്രിത സ്ഫോടനത്തിലൂടെ സൈന്യം നിർവീര്യമാക്കുകയായിരുന്നു.
ഭീകരരുടെ പദ്ധതിയെക്കുറിച്ച് വ്യക്തമായ ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മനസാന്നിദ്ധ്യം നഷ്ടപ്പെട്ട ഭീകരർ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും വാഹനം ഓടിച്ചിരുന്ന ആദിൽ എന്ന ഭീകരനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നും കശ്മീർ ഐ ജി വിജയ് കുമാർ വ്യക്തമാക്കി. ഭീകരർ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.
45 കിലോഗ്രാം സ്ഫോടകവസ്തുക്കളായിരുന്നു ഇവർ വാഹനത്തിനുള്ളിൽ നിറച്ചിരുന്നത്. എൻ ഐ എ സംഘം സ്ഥലത്തെത്തിയതായും അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ നേതൃത്വം നൽകിയ 2019 ഫെബ്രുവരി 14ലെ പുൽവാമ ആക്രമണത്തിന് സമാനമായ ആക്രമണ ശൈലിയാണ് ഭീകരർ ഇവിടെയും ആവർത്തിച്ചത്. എന്നാൽ വിദഗ്ധമായ നീക്കത്തിലൂടെ സൈന്യം അത് പരാജയപ്പെടുത്തുകയായിരുന്നു.
Discussion about this post