ലണ്ടൻ: ലണ്ടൻ കോടതിയിലെ നിയമനടപടികൾ പൂർത്തിയായ സ്ഥിതിക്ക് വിവാദ വ്യവസായി വിജയ് മല്ല്യയെ ഏതു സമയവും ഇന്ത്യക്ക് കൈമാറിയേക്കാമെന്ന് റിപ്പോർട്ട്. മല്ല്യയെ ഇന്ത്യക്ക് കൈമാറുന്നതിനെതിരേ സമർപ്പിച്ച അപ്പീൽ മെയ് 14ന് ലണ്ടൻ കോടതി തള്ളിയതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. നിയമപരമായ നടപടികൾ പൂർത്തിയായതായും ചില സാങ്കേതിക നടപടിക്രമങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മല്ല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ എൻഫോഴ്സ്മെന്റും സിബിഐയും വേഗത്തിലാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മല്ല്യയെ ഇന്ത്യയിലെത്തിച്ചാൽ ഉടൻ തന്നെ ഇയാളെ സിബിഐ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. 9000 കോടി രൂപയുടെ പണം തട്ടിപ്പ് കേസാണ് മല്യക്കെതിരെ ഇന്ത്യയിലുള്ളത്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി 9000 കോടിയുടെ വായ്പയെടുത്ത് ക്രമക്കേട് നടത്തിയതായാണ് കേസ്. ഈ കേസില്‍ വിചാരണ ചെയ്യുന്നതിനാണ് മല്ല്യയെ കൈമാറണമെന്ന് ഇന്ത്യ യു കെയോട് ആവശ്യപ്പെട്ടിരുന്നത്.
ഇന്ത്യയിലെ ജയിലുകളിൽ അനാരോഗ്യകരമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും അതിനാൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്നും വിജയ് മല്ല്യ ലണ്ടനിലെ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ മല്ല്യയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. . മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. വായ്പാത്തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാലായിരുന്നു വിധി.
2017ലാണ് മല്യ ലണ്ടനിലേക്ക് പോയത്.
എന്നാൽ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്‍പയെടുത്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് മാര്‍ച്ച് 31-ന് മല്യ വ്യക്തമാക്കിയിരുന്നു.
സിബിഐക്ക് പുറമെ എൻഫോഴ്സ്മെന്റും വിജയ് മല്ല്യയെ കസ്റ്റഡിയിൽ വാങ്ങും. നരേന്ദ്ര മോദി സർക്കാരിന്റെ നിയമപരമായ വൻ വിജയങ്ങളിലൊന്നാണ് മല്ല്യയ്ക്കെതിരായ കേസിലെ ലണ്ടൻ കോടതി വിധിയെന്നാണ് വിലയിരുത്തൽ.
Discussion about this post