കൊച്ചി: നിലവിലുള്ള ഓൺലൈൻ ക്ലാസ്സുകൾ ട്രയൽ മാത്രമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സൗകര്യങ്ങളൊരുക്കുന്നതിന് സ്പോൺസർമാർ മുന്നോട്ടുവന്നിട്ടുണ്ട് .എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ വാക്കാലുള്ള ഉറപ്പ് സിംഗിൾ ബഞ്ച് രേഖപ്പെടുത്തി, ക്ലാസുകൾ നടത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. ഹർജി ചീഫ് ജസ്റ്റിസടങ്ങിയ ബഞ്ചിന് വിട്ടു.
മതിയായ സൗകര്യം ഒരുക്കാതെ ഉള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് കാസർകോടുള്ള ഒരു രക്ഷിതാവാണ് ഹർജി നൽകിയത്.
കൊവിഡ് മഹാമാരി മറികടക്കുന്നതിന്റെ ഭാഗമായി ആണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത് എന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഈ മാസം 14 വരെ ഓൺലൈൻ ക്ലാസ്സുകൾ ഇങ്ങനെ തന്നെ തുടരുമെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചിരുന്നത്. അതിനു ശേഷം ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തും. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച ശേഷമേ ക്ലാസുകൾ തുടങ്ങൂവെന്നും സർക്കാർ വ്യക്തമാക്കി.
Discussion about this post