ഇന്ത്യ ചൈന അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ കോൺഗ്രസ് എടുത്ത നിലപാട് വിവാദമാകുമ്പോൾ രൂക്ഷവിമർശനവുമായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ
ചൈനീസ് ആക്രമണം : കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്. സോണിയയും ആൻ്റണിയും കോൺഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഒന്നാം യു പി എ സർക്കാരിൻ്റെ കാലത്ത് ഉണ്ടാക്കിയ ഉടമ്പടി എന്തെന്ന് ജനങ്ങളോട് വിശദീകരിക്കണം
അതിർത്തിയിൽ ചൈന വെടിമരുന്ന് ഉണക്കിക്കൊണ്ടിരുന്നപ്പോൾ ഇന്ത്യയിൽ ആന്റണി, പഴംപായയിൽ കള ചിക്കുകയായിരുന്നു. അയൽക്കാരൻ വെടിമരുന്നുണക്കുമ്പോൾ ഞാൻ നെല്ലുചിക്കണമോ? എന്ന് ചോദിച്ചത് ഇടശ്ശരിയാണ്. ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയിലാണെന്നാണ് ഓർമ്മ (കവിത – ബുദ്ധനും നരിയും ഞാനും?).
ചൈനയുടെ അതിർത്തിൽ വൻ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഏഴുവർഷം രാജ്യരക്ഷ മന്ത്രിയായിരുന്ന ആന്റണി ഒന്നും ചെയ്തില്ല. അതിനു കാരണമായി പറഞ്ഞത്, അതിർത്തിയിൽ വികസന പ്രവർത്തങ്ങൾ വേണ്ട എന്നതായിരുന്നു, ഇന്ത്യയുടെ നയപരമായ തീരുമാനം എന്നാണ്. നയം ഇരുമ്പുലക്കയല്ല, സാഹചര്യത്തിന് അനുസരിച്ച് മാറ്റാവുന്നതും മാറ്റേണ്ടതുമാണ്.
ചൈന ചതിക്കുമെന്ന് പഞ്ചശീലം പറഞ്ഞു വഞ്ചിതരായ ഇന്ത്യക്ക് പണ്ടേ അറിയാവുന്നത് അല്ലെ. അപ്പോൾ വീണ്ടും ചൈനയെ കണ്ണുമടച്ച് എന്തുകൊണ്ട് വിശ്വസിച്ചു? അതിന് ഒരു വിശദീകരണം ഏറ്റവുമധികം കാലം രാജ്യരക്ഷ മന്ത്രിയായിരുന്ന ആന്റണി പറയുക തന്നെ വേണം.
ആന്റണിക്കും കോൺഗ്രസിനും ഇതിനുത്തരം പറയാൻ പ്രയാസമുണ്ടാകും. കാരണം ഒന്നാം യു. പി. എ. സർക്കാരിന്റെ കാലത്ത് ചൈന സന്ദർശിച്ച അക്കാല ഭരണത്തിന്റെ അനൗദ്യോഗിക പരമാധികാരി സോണിയയും അവരുടെ മകൻ രാഹുലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഉണ്ടാക്കിയ രഹസ്യ ഉടമ്പടിയുണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങൾ സോണിയാ കുടുംബവും കോൺഗ്രസ്സും വെളിവാക്കുക തന്നെ വേണം. രാജ്യത്തിന് വേണ്ടി കരാറുണ്ടാക്കുവാൻ അവർ ഇന്ത്യയുടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയിരുന്നില്ല.ആന്റണി കളചിക്കിയതിന്റെ കാരണം ആ കരാറിലാണുള്ളത്. ഇറ്റലിയിൽ നിന്നും ഇന്ത്യയിൽ എത്തി മറ്റു വഴികളൊന്നും കാണാതായപ്പോൾ മനമില്ലാ മനസ്സോടെ ഇന്ത്യൻ പൗരത്വം സ്വീകരിച്ച സോണിയയ്ക്ക് മാതൃരാജ്യ സ്നേഹം ഉണ്ടാകണമെന്നില്ല. എന്നാൽ, ചേർത്തല അറക്കൽ വീട്ടിൽ കുര്യൻ മകൻ ആന്റണിയുടെ കാര്യം അങ്ങിനെയല്ലല്ലോ?
ഭാരത് മാതാ കീ ജയ്, മഹത്മാ ഗാന്ധി കീ ജയ് എന്നീ രണ്ട് മുദ്രവാക്യങ്ങളാണ് സ്വാതന്ത്യ സമരകാലത്ത് ഇന്ത്യക്കാരെ ആവേശിച്ചത്.ഭാരത് മാതാ കീ ജയ് എന്ന് മഹാത്മാ ഗാന്ധി വിളിച്ചു.അത് ഏറ്റു വിളിച്ചുകൊണ്ട് മഹത്മാ ഗാന്ധി കീ ജയ് എന്ന് ഭാരതീയരും വിളിച്ചു. അതിനു നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യദ്രോഹികളുടെ അഭയാസ്ഥാനമായി മാറരുത്.ചൈനയ്ക്ക് എതിരെ ഇന്ത്യ എന്ത് ചെയ്തു എന്നതിന് തെളിവ് വേണമെന്നാണ് സോണിയ ആവശ്യപ്പെടുന്നത്. വ്യഭിചാരമുള്ള തലമുറ തെളിവുകൾ തേടുന്നു എന്ന് യേശുദേവൻ പറഞ്ഞത് അവർക്ക് അറിയാമായിരിക്കും. കമ്മ്യൂണിസ്റ്റ്കാരുടെ രാജ്യസ്നേഹം തെളിയിക്കപ്പെടുന്നത് വരെ സംശയിക്കവുന്നതാണ്. കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
Discussion about this post