ഡല്‍ഹി: രാജ്യത്തെ 1482 അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങളില്‍ കൃത്യമായ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തില്‍ വരും. 1482 അര്‍ബന്‍ കോര്‍പറേറ്റീവ് ബാങ്കുകള്‍, 58 മള്‍ട്ടി സ്റ്റേറ്റ് കോര്‍പറേറ്റീവ് ബാങ്കുകള്‍ എന്നിവ ഇനി റിസര്‍വ് ബാങ്കിന്റെ അധികാര പരിധിയില്‍ വരും.
നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷന് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കൊറോണ വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാല്‍ അത് പാസാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ മേല്‍ ഏതു തരത്തിലുള്ള അധികാരമാണോ റിസര്‍വ് ബാങ്കുകള്‍ക്കുള്ളത് അതിനു സമാനമായ നിയന്ത്രണം ഇനി സഹകരണ ബാങ്കുകള്‍ക്കുമേലും ഉണ്ടാകും.
അതേസമയം ഗ്രാമീണ മേഖലയിലെ സഹകരണ ബാങ്കുകളെയും കാര്‍ഷിക സഹകരണ ബാങ്കുകളെയും സംഘങ്ങളെയും ആര്‍ബിഐയുടെ നിയന്ത്രണത്തിലേക്കു കൊണ്ടുവന്നിട്ടില്ല.
ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ആര്‍ബിഐയുടെ കര്‍ശനമായ വ്യവസ്ഥകള്‍ ഇനി ഉണ്ടാകും. കിട്ടാക്കടമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആര്‍ബിഐയ്ക്കു പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം. സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
4.84 ദശലക്ഷം നിക്ഷേപകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. നിയന്ത്രണാധികാരം പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് പോകും.
Discussion about this post