സ്വാമി ചിദാനന്ദ പുരി
ഗുരുനിന്ദയരുതേ…
കഴിഞ്ഞ ദിവസം പലരാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട് ഒരു സന്ദേശം വാട്‌സ്ആപ്പിലൂടെ ലഭിക്കാനിടയായി. പരമപൂജനീയ തപസ്യാനന്ദ സ്വാമികളുടെ ശ്രീമദ് ഭാഗവതവ്യാഖ്യാനത്തിലെ ഒരു പേജിന്റെ ഫോട്ടോ പതിച്ചുകൊണ്ടായിരുന്നു ആ മെസേജ്. അതില്‍ക്കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
‘ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി തപസ്യാനന്ദയുടെ ഭാഗവതവ്യാഖ്യാനമാണ്‍ ഭാഗവതത്തിലും ഹാലേലുയ്യാ! ക്രിസ്ത്യാനി അയച്ചുകൊടുക്കുന്ന ഡോളറിന്റെ ഒരു പവറേ…! നെറ്റിയിലൊരിത്തിരി കുങ്കുമംതൊടാന്‍ ഇവന്മാര്‍ക്ക് മടിയാണ്. ഈ രഹസ്യക്രിസ്ത്യാനികളാണ് സ്വാമിവേഷംകെട്ടി ഹിന്ദുക്കളെ പറ്റിക്കുന്നത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’.
അനേകം ആചാര്യന്മാരുടെയും പ്രസ്ഥാനങ്ങളുടെയും നിരന്തരമായ പ്രവര്‍ത്തനഫലമായി ഹൈന്ദവസമൂഹത്തില്‍ അല്പമെങ്കിലും തിരിച്ചറിവും ഉണര്‍വും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ധര്‍മവ്യവസ്ഥയെ നശിപ്പിക്കാനുദ്ദേശിക്കുന്ന ഏതു കോണില്‍നിന്നാണ് ആചാര്യന്മാരെ സംബന്ധിച്ച് വിപരീതസങ്കല്പങ്ങള്‍ വളര്‍ത്തുന്നവിധത്തിലുള്ള ഇത്തരമൊരു നികൃഷ്ടസന്ദേശം പൊട്ടിപ്പുറപ്പെട്ടത്?
അതെന്തായാലും ഹൈന്ദവസമാജം ഇതിനാലൊന്നും ഭ്രമിക്കില്ല, ഭ്രമിക്കരുത്.
കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലാരംഭിച്ച ഹൈന്ദവനവോത്ഥാനപ്രക്രിയയില്‍ ഏറ്റവും ശക്തമായ പങ്കു വഹിച്ച, ശ്രീരാമകൃഷ്ണദേവന്റെ നേര്‍ശിഷ്യനായ നിര്‍മലാനന്ദ സ്വാമികളുടെ അനുഗ്രഹം കൊച്ചുകുഞ്ഞാകുമ്പോള്‍ത്തന്നെ ഏറ്റുവാങ്ങിയ മഹാനാണ് പിന്നീട് തപസ്യാനന്ദ സ്വാമികള്‍ ആയത്. ഒറ്റപ്പാലത്തെ പ്രസിദ്ധമായ പാലാട്ട് കുടുംബത്തില്‍ സന്ന്യാസിവര്യന്മാരും വൈദികധര്‍മപ്രചാരകരും എപ്പോഴും ബന്ധപ്പെട്ടിരുന്നു. ഹിന്ദുധര്‍മപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മലാനന്ദ സ്വാമികളും ബന്ധപ്പെടാറുണ്ടായിരുന്നു. തന്റെ മകന്‍ വലിയൊരു സന്ന്യാസിവര്യനും ഹിന്ദുധര്‍മസമുദ്ധാരകനുമാവണമെന്നുള്ള പാലാട്ട് പാറുക്കുട്ടിയമ്മയുടെ സങ്കല്പമനുസരിച്ചുതന്നെ പതിനൊന്നാം വയസ്സില്‍ (1915ല്‍) നിര്‍മലാനന്ദ സ്വാമികളില്‍നിന്നനുഗ്രഹം നേടുകയും യുവത്വത്തിലേക്കു പ്രവേശിക്കുന്ന കാലംതന്നെ ശ്രീരാമകൃഷ്ണദേവന്റെ പ്രതിപുരുഷനായി മാനിക്കപ്പെടുന്ന ബ്രഹ്മാനന്ദ സ്വാമികളില്‍നിന്ന് 1921ല്‍ മന്ത്രദീക്ഷ സ്വീകരിക്കുകയും ചെയ്തു. ബിരുദാനന്തരം ശ്രീരാമകൃഷ്ണമഠത്തില്‍ ചേരുകയും ശ്രീരാമകൃഷ്ണദേവന്റെ നേര്‍ശിഷ്യനായ ശിവാനന്ദ സ്വാമികളില്‍നിന്ന് സന്ന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണമഠത്തിന്റെ പല ശാഖകളിലും പല ഉത്തരവാദിത്തങ്ങളും സ്തുത്യര്‍ഹമായി നിര്‍വഹിച്ചു. സ്വാധ്യായതപസ്സുകളിലൂടെ തത്ത്വസാക്ഷാത്കാരസമ്പന്നനായ സ്വാമികള്‍ 1971 മുതല്‍ 91 വരെ മൈലാപ്പൂര്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ഇതോടൊപ്പം 1985 മുതല്‍ 91 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ ശ്രീരാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു.
തപസ്യാനന്ദ സ്വാമികളുടെ തപസ്സും ജ്ഞാനനിഷ്ഠയും ഹിന്ദുധര്‍മത്തിനായിക്കൊണ്ടുള്ള സമര്‍പ്പിതഭാവവും അവിടുത്തെ മഹിമയെ നോക്കിക്കണ്ടവര്‍ക്കെല്ലാം സുവിദിതമാണ്. ആയിരകണക്കിന് അധ്യാത്മസാധകര്‍ക്ക് മാര്‍ഗദീപമായിരുന്നു സ്വാമിജി. ലോകത്തിലെ നിലനില്‍ക്കുന്ന ഹൈന്ദവപ്രസ്ഥാനങ്ങളില്‍ ഏറ്റവും പ്രാചീനവും വിപുലവുമായ സംഘടനയുടെ ഉപാധ്യക്ഷപദവിയിലിരിക്കുമ്പോഴും ഒന്നിനോടും ഒട്ടലില്ലാതെ ധര്‍മസംസ്ഥാപനം ചെയ്ത അവിടുത്തെ മഹിമ അവാച്യമാണ്. ലോകാനുഗ്രഹമായി എത്ര മഹാഗ്രന്ഥങ്ങള്‍ അവിടുന്ന് സമ്മാനിച്ചു!
Bhagavatham Commentary (4Vol.), Narayaneeyam commentary, Sundara Kandam of Valmeeki Ramayanam, Adhyatma Ramayanam commentary, Srimad Bhagavad Gita commentary, Sri Ramakrishna Life And Teachings, Sri Srada Devi Life and Teachings, Swami Vivekananda Life and Legacy, Sri Sarada Devi The Holy Mother, Swami Ramakrishnananda The Appostle of Sri Ramakrishna to the South, Bhakti Schools of Vedanta, The four Yogas of Swami Vivekananda, The Nationalistic and Religious Lectures of Swami Vivekananda, The Philosophical and Religious Lectures of Swami Vivekananda, For Enquirers about Ramakrishna Math and Mission, Spiritual Quest, Sri Ramakrishana’s thought on world, man and God, Bhakthiratnavali, Sri Vishnu Shsara nama as per Sankara’s commentary, Sri Lalitha Sahsara nama Commentary, Saundarya Lahari of Sri Sankara commentary, Shivanandalahari of Sri Sankara Commentary, Sankara Digvijaya, Kapilopadesa, Prasnothara ratna malika commentary, Laghu vasudeva mananam commentary, Synthasis of Vedantha, Sri Cahithanya Mahaprabhu Life, Relogion And Philosophy, Bhagavad Gita The Scripture of Mankind, Artarika Hymn And Ram nam തുടങ്ങിയവ സ്വാമിജിയുടെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളാണ്.
ഒരിക്കല്‍ ക്രിസ്തുമതപ്രചാരകനായി വന്നുവെന്നു പറയപ്പെടുന്ന സെന്റ് തോമസിന്റെ പേരില്‍ മുതലെടുപ്പു നടത്താനുള്ള ശ്രമം ചില ക്രിസ്ത്യന്‍ സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായി. അതിനായി മദിരാശിയില്‍ ചില പരിപാടികള്‍ നടത്താന്‍ അവര്‍ നിശ്ചയിച്ചപ്പോള്‍ സെന്റ് തോമസ് ഭാരതത്തിലേക്കേ വന്നിട്ടില്ലെന്നു സമര്‍ഥിച്ചുകൊണ്ട് പ്രസംഗിച്ച മഹാത്മാവാണ് തപസ്യാനന്ദ സ്വാമികള്‍. സനാതനധര്‍മത്തിനുവേണ്ടി സമര്‍പ്പിതമായി വസിച്ച ആ മഹാത്മാവിനെ ആരെന്നുമെന്തെന്നുമറിയാതെ അധിക്ഷേപിക്കുന്നത് അക്ഷന്തവ്യമാണ്. ഭാരതത്തിന്റെയും ഹിന്ദുധര്‍മത്തിന്റെയും ഉദ്ധാരണത്തിന് ശ്രീരാമകൃഷ്ണപ്രസ്ഥാനവും അതിലെ സന്ന്യാസിവര്യന്മാരും ചെയ്ത ത്യാഗോജ്ജ്വലങ്ങളായ സേവനങ്ങളെ പഠിച്ചിട്ടുവേണം വിവേകരഹിതമായി വൈകാരികപദപ്രയോഗങ്ങള്‍ ചെയ്യാന്‍. രാമകൃഷ്ണപ്രസ്ഥാനത്തിലെ വിവേകാനന്ദ സ്വാമികള്‍, ത്രിഗുണാതീതാനന്ദ സ്വാമികള്‍, തുരീയാനന്ദ സ്വാമികള്‍, അഭേദാനന്ദ സ്വാമികള്‍, അഖണ്ഡാനന്ദ സ്വാമികള്‍, രംഗനാഥാനന്ദ സ്വാമികള്‍ …. തുടങ്ങിനൂറുകണക്കിന് മഹാപുരുഷന്മാരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഹിന്ദുധര്‍മത്തിന്റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു! കേരളത്തില്‍ത്തന്നെ നിര്‍മലാനന്ദ സ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍, ത്യാഗീശാനന്ദ സ്വാമികള്‍, മൃഡാനന്ദ സ്വാമികള്‍, സിദ്ധിനാഥാനന്ദ സ്വാമികള്‍ തുടങ്ങി എത്രയെത്ര മഹാത്മാക്കളുടെ പ്രവര്‍ത്തനങ്ങള്‍ നാം ആദരപൂര്‍വം മാനിക്കേണ്ടതുണ്ട്!
ഡോളര്‍ കാണുമ്പോള്‍ മഞ്ഞളിക്കുന്നതല്ല സ്ഥിതപ്രജ്ഞരുടെ നേത്രങ്ങള്‍. നെറ്റിയില്‍ കുങ്കുമം ചാര്‍ത്തിയതുകൊണ്ട് ഒട്ട് ഹിന്ദു ആവുകയുമില്ല. ബാഹ്യലേപനങ്ങള്‍ സന്ന്യാസിയുടെ ആചരണത്തിന്റെ അവശ്യഭാഗങ്ങളുമല്ല. God be praised (uttered in worship or as an expression of rejoicing) എന്നര്‍ഥമുള്ള ‘Hallelujh’പദം ഹീബ്രുഭാഷയിലൂടെയും ഗ്രീക്ക്‌ലാറ്റിന്‍ഭാഷയിലൂടെയും ഇംഗ്ലീഷിലേക്കു വന്ന ശബ്ദമാണ്. ഈ ഭാഷകളിലെ പദാവലി ഉപയോഗിച്ചുകൊണ്ടാണ് ക്രിസ്ത്യന്‍ സമൂഹം ആരാധനകള്‍ ചെയ്യുന്നത്. സ്തുത്യര്‍ഥത്തില്‍ ആ പദം സ്വാമിജി ഇംഗ്ലീഷ് ഗ്രന്ഥത്തില്‍ പ്രയോഗിച്ചതിന്റെ സാംഗത്യവും ഉദ്ദേശ്യവും സ്വാമിജിക്കു മാത്രമേ അറിയൂ. നമ്മുടെ അല്പദൃഷ്ടിയില്‍ ആ മഹാത്മാവിനെ നിന്ദിക്കാതിരിക്കുകയെങ്കിലും ആവാം. രഹസ്യക്രിസ്ത്യാനികളെന്നും മറ്റും ആരോപിക്കുന്നതിനു മുമ്പ് ലോകത്തിലുടനീളം ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിലെ സന്ന്യാസിവര്യന്മാര്‍ ചെയ്യുന്ന ഹിന്ദുധര്‍മപ്രചരണപ്രവര്‍ത്തനങ്ങളെ അല്പമെങ്കിലും ഒന്നു നിരീക്ഷിക്കാന്‍ ശ്രമിക്കുക. വായിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഇതു പറയുന്നത്.
തപസ്യാനന്ദ സ്വാമികളുടെ അറിവും കൃപയും നേരിട്ടറിയാന്‍ നമുക്കിടയായിട്ടുണ്ട്. സംഘടനയുടെ നേതൃപദത്തിലിരിക്കുമ്പോള്‍ത്തന്നെ അതിന്റെ യാതൊരു പരിമിതിയും തൊട്ടുതീണ്ടാത്ത യഥാര്‍ഥസന്ന്യാസിയുടെ ആഴമറിയാനായിട്ടുണ്ട്. സന്ന്യാസത്തിനു മുമ്പുള്ള സാധനാജീവിതത്തില്‍ ഒരു ഗുരുവില്‍നിന്ന് ആദ്യമായി മന്ത്രദീക്ഷ സ്വീകരിച്ചത് സ്വാമിജിയില്‍നിന്നുമാണ്.
ഇനി, നമുക്ക് ആരോടെങ്കിലും ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ത്തന്നെ, അതു പ്രകടിപ്പിക്കുന്നതിന് ഒരു രീതിയുണ്ട്. ദാര്‍ശനികമായും സാഹിത്യപരമായുമൊക്കെ ആരെയും വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള അധികാരം ഏവര്‍ക്കുമുണ്ട്. എന്നാല്‍ അതിന് സാംസ്‌കാരികവും സഭ്യവുമായ ഭാഷ ഉപയോഗിക്കുന്ന മഹിമയാണ് നാം നേടേണ്ടത്.
ഏതായാലും ഇത്തരം വൈകാരികതകള്‍ ഇന്നത്തെ ഹൈന്ദവജാഗരണത്തിന് വൈപരീത്യം ഉണ്ടാക്കാതിരിക്കട്ടെ. മഹാത്മാക്കളെ വന്ദിച്ചില്ലെങ്കിലും, നിന്ദിക്കാതിരിക്കാനുള്ള വിവേകം സമാജത്തിനുണ്ടാവട്ടെ!












Discussion about this post