ശ്രീനഗർ : ഭീകരരുടെ വെടിയേറ്റ് വീണയാളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ തോക്കിൻമുനയിൽ നിന്നും രക്ഷിച്ച് സൈന്യം.ഇന്ന് കാലത്ത് സിആർപിഎഫ് സംഘത്തിന് നേരെ ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിനിടയിലാണ് സംഭവം.ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലുള്ള സൊപോറിൽ പട്രോളിങ് നടത്തുകയായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരെ ഭീകരർ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടയിൽ അകപ്പെട്ട പ്രദേശവാസിയുടെ ചെറുമകനായ മൂന്നു വയസുകാരനെയാണ് തോക്കിൻമുനയിൽ നിന്നും സൈന്യം രക്ഷിച്ചത്.
സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.സൈന്യം തിരിച്ചടിച്ചെങ്കിലും ഭീകരർ രക്ഷപ്പെട്ടു.ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി കശ്‍മീർ പോലീസ് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം മാത്രം 48 ഭീകരെയാണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്.
Discussion about this post