കൊല്ലം: കൊവിഡ് കാലത്തെ സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളുമായി ജനമനസ്സുകളിൽ നിറസാന്നിദ്ധ്യമാവുകയാണ് സേവാഭാരതി. കൊട്ടാരക്കര വാളകം മേഴ്സി ആശുപത്രിയിൽ ആരംഭിക്കുന്ന കൊറോണ പ്രാരംഭ ചികിത്സ കേന്ദ്രം വൃത്തിയാക്കിയാണ് സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് സമിതി, സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ അനുമോദനം ഏറ്റുവാങ്ങിയത്.
ഉപയോഗയോഗ്യമല്ലാതെ കിടന്ന കിടന്ന കെട്ടിടം കഴിഞ്ഞ നാലു ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങളിലൂടെയാണ് സേവാഭാരതി പ്രവർത്തകർ വൃത്തിയാക്കിയത്. പ്രാരംഭ ചികിത്സ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുകയും പ്രവർത്തകരെ അനുമോദിക്കുകയുമായിരുന്നു.
സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് സമിതി സെക്രട്ടറി ശാന്തു, എക്സിക്യൂട്ടിവ് കമ്മറ്റി അംഗം അനൂപ്, സന്ദീപ് , അരുൺ തുടങ്ങിയവർ നേതൃത്വം നൽകി. സേവാഭാരതിയുടെ സഹകരണം വരും ദിവസങ്ങളിലും അവശ്യമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സേവാഭാരതി പ്രവർത്തകർക്ക് മന്ത്രി ഫലകം നൽകി അനുമോദിച്ചു.
ജില്ലയിൽ കൊറോണ രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാളകത്തെ സ്വകാര്യ ആശുപത്രി പ്രാരംഭ ചികിത്സ കേന്ദ്രമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ചികിത്സാ കേന്ദ്രത്തിനായി കണ്ടെത്തിയ കെട്ടിടം ഉപയോഗ യോഗ്യമായിരുന്നില്ല. തുടർന്ന് അധികൃതരുടെ അനുവാദത്തോടെയാണ് സേവാഭാരതി പ്രവർത്തകർ നാലു ദിവസത്തെ കഠിന പരിശ്രമത്തിലൂടെ കെട്ടിടം പൂർണമായി ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കിയത്.
നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന ‘വിദ്യാദർശൻ‘ പദ്ധതി, പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്വം വിളിച്ചോതുന്ന സാമൂഹ്യവനവത്കരണ പരിപാടിയായ ‘ഗ്രാമവൈഭവം‘ തുടങ്ങി വിവിധ സേവന പരിപാടികളുമായി ജനമനസ്സുകളിൽ നിറയുന്ന സേവാഭാരതി, കൊവിഡ് കാലത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം മാതൃകാപരമാണെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
Discussion about this post