ഡൽഹി: പൂന്തുറയിൽ ആരോഗ്യ പ്രവർത്തകർക്കെതിരായി നടന്ന ആക്രമണത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ ട്വിറ്ററിൽ കുറിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ കമ്മീഷൻ ഡിജിപിയോട് ആവശ്യപ്പെട്ടു. വനിതാ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.
I am going to take it up and write to #DGPKerala to take action against miscreants. #Doctors are doing their duty in spite of all odds even risking their own safety. We all must acknowledge their contribution as covid worriers. https://t.co/u6dh2oQoUm
— Rekha Sharma (@sharmarekha) July 11, 2020
സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി വിശദീകരിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സുരക്ഷ പോലും അവഗണിച്ച് ചുമതല നിർവ്വഹിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണം എന്നും വനിതാ കമ്മീഷൻ നിഷ്കർഷിക്കുന്നു.
കൊവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറയിൽ കഴിഞ്ഞ ദിവസമാണ് ജനങ്ങൾ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തത്. പരിശോധനകൾക്കായി എത്തിയ ആരോഗ്യപ്രവർത്തകരുടെ കാറിന്റെ ഗ്ലാസ് ബലം പ്രയോഗിച്ച് തുറക്കുകയും, മാസ്ക് മാറ്റി ചുമയ്കുകയും ഉമിനീർ തെറിപ്പിക്കുകയും ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആക്രമണത്തിൽ പങ്കാളികളാകുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ സംഭവത്തിൽ നടപടി സ്വീകരിക്കാൻ പൊലീസ് ഇതു വരെ തയ്യാറാകാത്തതിൽ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
കൊവിഡ് വ്യാപനം സംബന്ധിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്നാരോപിച്ചായിരുന്നു ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് അക്രമികൾ നിയന്ത്രണങ്ങൾ ലംഘിച്ച് റോഡിലിറങ്ങി. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ- വർഗ്ഗീയ ഇടപെടലുകളും ആരോപിക്കപ്പെടുന്നുണ്ട്.
Discussion about this post