ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണക്കടത്തിനും കള്ളക്കടത്തിനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നത് കേരളത്തിലല്ലാതെ മറ്റെങ്ങും കാണില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് ജീവന്‍ പോലും പണയംവച്ച് ജനങ്ങൾ സമരം ചെയ്യുകയാണ്. കാരണം ഈ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ ജീവൻ കൊണ്ടു പന്താടുകയാണ്. നടപടി എടുക്കേണ്ട മുഖ്യമന്ത്രിയാണ് സ്വർണക്കടത്തുകാർക്ക് കൂട്ടുനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കോടിയേരി ബാലകൃഷ്ണനും മാർക്സിസ്റ്റ് നേതാക്കളും ശ്രമിക്കുന്നത്. ഇതു നടക്കാൻ പോകുന്നില്ല. ഈ കള്ളക്കടത്തിനു സഹായം നൽകിയവർ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിജ്ഞാ ബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്തുകാരിക്കും കോടിയേരിക്കും ഒരേ സ്വരമാണ്. യുഎഇയുടെ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടതു പ്രകാരമാണ് താൻ സ്വർണം കടത്താൻ സഹായിച്ചത് എന്ന് അവർ പറയുന്നു. അതായത് യുഎഇ സർക്കാർ നയതന്ത്രബന്ധം ഉപയോഗിച്ചു കള്ളക്കടത്തു നടത്തി എന്ന്. കോടിയേരി പറയാൻ ശ്രമിക്കുന്നത് എന്താണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി ജനങ്ങൾക്കുണ്ടെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
വി.മുരളീധരൻ സംശയത്തിന്റെ നിഴലിലാണ് എന്നാണു കോടിയേരി പറയുന്നത്. അതിൽ കോടിയേരി വിഷമിക്കേണ്ട. മോദിയുടെ കീഴിൽ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നിൽക്കുന്നവനും സംരക്ഷണം കിട്ടില്ല. കോടിയേരി സ്വന്തം പാർട്ടിയുടെയും സ്വന്തം സർക്കാരിന്റെയും കാര്യം നോക്കിയാൽ മതി.
ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് വി.മുരളീധരൻ പറഞ്ഞു എന്നാണ് കോടിയേരിയുടെ ആരോപണം. എൻ ഐ എ പറഞ്ഞത് കാമൊഫ്ലാഷ് ഇൻ ഡിപ്ലോമാറ്റിക് ബാഗ് എന്നാണ്. ഒരു വാചകം പൂർണമായി തെറ്റു കൂടാതെ വായിച്ചു മനസ്സിലാക്കാൻ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാൽ ഇങ്ങനെ വരും. കാമൊഫ്ലാഷിന്റെ അർഥം അറിയില്ലെങ്കിൽ നിഘണ്ടു പരിശോധിക്കണം. പ്രാഗ്മാറ്റിക് അപ്രോച്ചിനു കോംപ്ലിമെന്റ് എന്നു പറഞ്ഞപ്പോൾ അതിനെപ്പിടിച്ചായിരുന്നു വിവാദം. ചർച്ച വഴിതിരിച്ചു വിടുക എന്നതാണു ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഇതും വഴിതിരിച്ചു വിടണം.
കേസന്വേഷണത്തിന് കേരള സർക്കാർ ഇന്നലെ പൊലീസ് സംഘത്തെ നിയോഗിച്ചു. ദുഷ്ടലാക്കോടെയാണ് ഇത്. പ്രതികൾ നാട്ടിലെത്തി ഈ സംഘത്തിനു മുന്നിൽ കീഴടങ്ങി സ്വസ്ഥമായി കഴിയാം എന്ന വ്യാമോഹത്തിലാണ് ഇതു ചെയ്തത്. എന്നാൽ അതിനുമുമ്പ് അവർ എൻ ഐ എയുടെ പിടിയിലായി. എഎൻ ഐ എ അന്വേഷണത്തോട് സഹകരിക്കുകയാണു നല്ലത് എന്ന് കേരള പൊലീസ് ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
Discussion about this post