തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ മൊബൈൽ കസ്റ്റംസ് പിടിച്ചെടുത്തു.ഇന്നലെ ചോദ്യം ചെയ്യുന്നതിന് ശിവശങ്കറിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നു.ചോദ്യം ചെയ്യുന്നതിനു മുമ്പ് ശിവശങ്കറിന്റെ മൊബൈൽ ഉദ്യോഗസ്ഥർ വാങ്ങി വെക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷവും ഫോൺ വിട്ടു നൽകിയിരുന്നില്ല.മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ശിവശങ്കർ സഹായിച്ചിട്ടുണ്ടോ എന്നറിയുന്നതിനാണ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്ന കാര്യം ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്.എന്നാൽ, സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുകളൊന്നും ശിവശങ്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ഫോൺ പരിശോധിക്കുന്നതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.
Discussion about this post