തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് പിടിച്ചദിവസം പ്രതി സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്റെ ഫോണ്‍ വന്നതിന് തെളിവ് പുറത്ത്. കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് മൂന്നുതവണയാണ് വിളി വന്നത്. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഫോണില്‍ നിന്നും വിളിവന്നെന്നും ഫോണ്‍വിളി രേഖകളിലുണ്ട്.
അഞ്ചാംതീയതി, അതായത് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടുന്ന ദിവസം സ്വപ്നയുടെ ഫോണിലേക്ക് വന്ന കോളുകളുടെ വിവരങ്ങളാണ് ഇത്. നയതന്ത്ര കാര്‍ഗോ വഴി സ്വര്‍ണം കടത്തിയെന്ന വാര്‍ത്തപുറത്തുവരുന്നത് പതിനൊന്നരയ്ക്കാണ്. ഇതോടടുപ്പിച്ചുള്ള സമയത്ത് കോണ്‍സുല്‍ ജനററലിന്റെ ഫോണ്‍ നമ്പരില്‍നിന്ന് മൂന്ന് കോളുകളാണ് സ്വപ്നയുടെ ഫോണിലേക്ക് വരുന്നത്. 11.43നും 11.58നും 12.23നുമാണ് ആ കോളുകള്‍.
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണം എത്തുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അഡ്മിന് അറ്റാഷെയുടെ ഫോണില്‍ നിന്നും സ്വപ്നയ്ക്ക് വിളിവരുകയും സ്വപ്ന തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാംതീയതി 20 തവണയും നാലാംതീയതി രണ്ടുതവണയും ഇരുവരും ഫോണില്‍ സംസാരിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ പേര് വാര്‍ത്തകളില്‍ വന്നതിനുശേഷം അഞ്ചാംതീയതി ഉച്ചകഴിഞ്ഞ് ഫോണ്‍ ഓഫായി. അതിനുമുമ്പ് കൂട്ടുപ്രതി സരിത്തിന്റെ നമ്പരില്‍ നിന്ന് 2.48നാണ് സ്വപ്നയുടെ ഫോണിലേക്ക് അവസാന കോള്‍ വന്നത്.
Discussion about this post