ഡൽഹി: യുഎസ് കമ്പനികളെയും വായ്പ ദാതാക്കളെയും നിക്ഷേപകരായി രാജ്യത്തേക്ക് ക്ഷണിച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. എണ്ണ, വാതക പര്യവേഷണ രംഗത്ത് ഇന്ത്യയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 118 ബില്യൺ ഡോളർ നിക്ഷേപം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പോലും കൊറോണ കൈകാര്യം ചെയ്യുന്നതിലും ആഗോള ഊർജ്ജ വിപണികളെ സുസ്ഥിരമാക്കുന്നതിലും ഇന്ത്യയും യുഎസും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഊർജ്ജമേഖലയിൽ ഇന്ത്യൻ-അമേരിക്കൻ കമ്പനികൾ തമ്മിൽ സഹകരണ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും അത് പരിമിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ട്രാറ്റജിക് എനർജി പാർട്ണർഷിപ്പിനെക്കുറിച്ച് സംസാരിച്ച പ്രധാൻ പ്രകൃതി വാതക മേഖലയിലെ സഹകരണം മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയിലെ പര്യവേക്ഷണ, ഉൽപാദന മേഖലയിൽ നയ പരിഷ്കാരങ്ങൾ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ വ്യവസായതല യോഗത്തിൽ ധർമേന്ദ്ര പ്രധാനും യുഎസ് ഊർജ്ജ സെക്രട്ടറി ഡാൻ ബ്രോള്ളിലെറ്റും വിഷയം ചർച്ച ചെയ്തിരുന്നു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് എനർജി കൂട്ടായ്മ സംഘടിപ്പിച്ച വ്യവസായതല ആശയവിനിമയത്തിനും മന്ത്രി പ്രത്യേകം അധ്യക്ഷത വഹിച്ചു.
Discussion about this post