തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്നും 45 ലക്ഷം രൂപ കൂടി കസ്റ്റംസ് കണ്ടെടുത്തു. തിരുവനന്തപുരത്തെ എസ് ബി ഐ ബാങ്ക് ലോക്കറിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരുന്ന തുകയാണ് കണ്ടെടുത്തത്. തുടർന്ന് സ്വപ്നയുടെ പേരിലുള്ള സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് കസ്റ്റംസ് നിർദ്ദേശം നൽകി.
നേരത്തെ സ്വപ്ന സുരേഷിന്റെ പക്കൽ നിന്നും 1.05 കോടി രൂപ കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുകയാണ്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. വൻ നിക്ഷേപം ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വപ്ന ശിവശങ്കറിൽ നിന്നും പണം സ്വീകരിച്ചതിനെ കുറിച്ചും അന്വേഷണം നടക്കും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യുന്നത് സംസ്ഥാന സർക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ പല തവണ കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. ഇത് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടിക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതിനിടെ ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചാൽ എൻ ഐ എ ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കും. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും നിർണ്ണായകമാകും. അങ്ങനെ സംഭവിച്ചാൽ മുഖ്യമന്ത്രി കനത്ത പ്രതിരോധത്തിലാകും. നിലവിൽ കാതലായ പ്രതികരണങ്ങൾക്ക് മുതിരാത്ത് സിപിഐ നിലപാട് കടുപ്പിക്കും. മുഖ്യമന്ത്രിയുടെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകും. മുഖ്യമന്ത്രിക്കും സിപിഎമ്മിനും പിന്നീട് പിടിച്ചു നിൽക്കൽ അസാദ്ധ്യമായേക്കും.
Discussion about this post