ഡല്‍ഹി: പാകിസ്ഥാന് ഭീകരവാദികളുടെ നാഡികേന്ദ്രമാണെന്ന് ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി. ഐഎസ് പോലുളള ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ 26-ാമത് റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു തിരുമൂര്‍ത്തി.
പിടികിട്ടാപുളളികളായ പല ഭീകരവാദികളും പാകിസ്ഥാനിലാണുളളത് എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 40000 ഭീകരര്‍ തന്റെ രാജ്യത്തുണ്ടെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് തന്നെ സമ്മതിച്ച കാര്യമാണെന്നും തിരുമൂര്‍ത്തി പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന തീവ്രവാദ സംഘടനകളായ ജമാഅത്ത് ഉദ് ദവ, ലഷ്കര്‍-ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ ഇവിടെയാണ്. അല്‍ഖ്വയിദയുടെയും ഐഎസിന്റെയും നേതൃത്വം വഹിക്കുന്നവരുടെ ഉത്ഭവം പാകിസ്ഥാനില്‍ നിന്ന് തന്നെയാണ്.
തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തയ്യാറാക്കിയ യുഎൻ റിപ്പോര്‍ട്ടില്‍ അല്‍ ഖ്വയിദ പോലുളള സംഘടനകള്‍ വഴി പാകിസ്ഥാന്റെ നേരിട്ടുളള ഇടപെടലുകളെ കുറിച്ച് നിരവധി തെളിവുകളുണ്ട്. ഇന്ത്യയുമായുളള പ്രശ്നങ്ങള്‍ അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് പാകിസ്ഥാന് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1965-ന് ശേഷം ഈ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചയൊന്നും നടന്നിട്ടുമില്ല. യു എന്‍ സെക്രട്ടറി ജനറല്‍ പോലും പാകിസ്ഥാന് 1972-ലെ ഷിംല കരാര്‍ പാലിച്ചില്ല എന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post