ഭോപ്പാൽ: കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനം തൊടുത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാഷ്ട്രത്തിന്റെ വിശ്വാസങ്ങളെ കുറിച്ചും താൽപര്യങ്ങളൈ കുറിച്ചും കോൺഗ്രസിനോ ഇൻഡി സഖ്യത്തിനോ ഒരു തരത്തിലുമുള്ള ചിന്തയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മദ്ധ്യപ്രദേശിലെ ഘാർഗോണിൽ പൊതു റാലിയിൽ പങ്കെടുക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
‘നമ്മുടെ രാഷ്ട്ര താൽപര്യങ്ങളെ കുറിച്ചോ രാജ്യത്തിന്റെ വിശ്വാസങ്ങളെ കുറിച്ചോ കോൺഗ്രസിനോ ഇൻഡി സഖ്യത്തിനോ ഒരു ചിന്തയുമില്ല. രാജ്യ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിൽ അവർ മത്സരിക്കുകയാണ്. ഓരോ ഘട്ടം കഴിയുമ്പോഴും പാകിസ്താനോടുള്ള കോൺഗ്രസിന്റെ സ്‌നേഹം കൂടി വരുകയാണ്.
പാകിസ്താൻ നിഷ്‌കളങ്കരാണെന്നും നമ്മുടെ സൈന്യമാണ് ഭീകരാക്രമണങ്ങൾ നടത്തുന്നതെന്നും നമ്മുടെയൊരു മുൻ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താൻ അല്ലെന്നായിരുന്നു മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞത്. ഷെഹ്‌സാദിനോട് എനിക്ക് ചോദിക്കാനുള്ളത് ഇത്തരത്തിലുള്ള പ്രസ്താവനകൾ ഇറക്കുന്ന അദ്ദേഹത്തിന്റെ കൂട്ടാളികളുടെ ലക്ഷ്യം എന്താണെന്നാണ്. പാക്‌സ്താനോട് ഇത്രയുമധികം സ്‌നേഹവും ഇന്ത്യൻ സൈന്യത്തോട് ഇത്രയും വെറുപ്പും’- പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ഭീകരവാദികൾ ജിഹാദ് ഭീഷണി മുഴക്കുകയാണ്. മോദിയ്‌ക്കെതിരെ കോൺഗ്രസും ഇന്ത്യയിൽ വോട്ട് ജിഹാദ് മുഴക്കിയിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരോട് ഒറ്റക്കെട്ടായി മോദിയ്ക്ക് വോട്ട് ചെയ്യാനാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലോചിച്ചു നോക്കൂ ഏത്രമാത്രമാണ് കോൺഗ്രസ് തരം താഴ്ന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.












