കോഴിക്കോട്: വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. കനത്ത മഴയിലും കാറ്റിലും വടക്കൻ ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
വയനാട് തവിഞ്ഞാലിൽ കനത്ത മഴയിൽ വീടിന് മുകളിൽ മരം കടപുഴകി വീണതിനെ തുടർന്ന് ഉറങ്ങി കിടക്കുകയായിരുന്ന ആറു വയസ്സുകാരി മരിച്ചു. കുട്ടിയുടെ പിതാവിൻ്റെ കാൽ അപകടത്തിൽ പൂർണമായും അറ്റുപോയി. ഇന്നലെ രാത്രി പെയ്ത കനത്തമഴയ്ക്കിടെ വീടിനു മുകളിൽ മരം വീണാണ് തോളക്കര കോളനിയിലെ ബാബുവിൻ്റെ മകൾ ജ്യോതിക മരിച്ചത്.
കോഴിക്കോട് നഗരത്തിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. വയനാട് റോഡിൽ പാറോപ്പടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫാറൂഖ് കോളജ് വിമൻസ് ഹോസ്റ്റൽ , പന്തീരങ്കാവ് വള്ളിക്കുന്ന്, കൂടത്തുംപാറ ,പ്രൊവിഡൻസ് കോളേജ്, പയ്യാനക്കൽ,ബേപ്പൂർ, എന്നീ ഭാഗങ്ങളിൽ വൻ മരങ്ങൾ കടപുഴകി വീണു.
വൈദ്യുതി ബന്ധം പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. രാത്രി പതിനൊന്നരയോടെയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴയും കാറ്റും തുടങ്ങിയത്. പലയിടത്തും മരവും ചില്ലകളും പതിച്ച് വൈദ്യുതി ലൈനുകൾ പലതും പൊട്ടുന്ന അവസ്ഥയുണ്ടായി. മലയോര മേഖലയിലും കനത്ത മഴ തുടരുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.
മലപ്പുറത്തും രാത്രി ശക്തമായ മഴയുണ്ടായിരുന്നു. പാലക്കാട് ജില്ലയിലും ഇന്നലെ രാത്രി ഇടവിട്ട് മഴ പെയ്തു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. ഭാരതപ്പുഴക്ക് കുറുകെ ഉള്ള വെള്ളിയാം കല്ല് റെഗുലേറ്റർ ഷട്ടറുകളും തുറന്നു. പട്ടാമ്പി ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോടും രാത്രി ശക്തമായ മഴയുണ്ടായിരുന്നു.
Discussion about this post