ഡൽഹി: അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിൽ മുഖ്യ പങ്കു വഹിച്ചത് മലയാളിയായ ഇജാസാണെന്ന് റിപ്പോർട്ട്. നാല് രാജ്യങ്ങളിൽ നിന്നുള പതിനൊന്ന് ഭീകരരെ ഇജാസ് ആക്രമണത്തിൽ പങ്കാളികളാക്കി. കാസർകോട് പടന്ന സ്വദേശി ഡോ. കെ.പി ഇജാസിനൊപ്പം രണ്ട് ഇന്ത്യക്കാർ കൂടി ചാവേർ ആക്രമണത്തിൽ പങ്കെടുത്തിരുന്നതായും റിപ്പോർട്ടുകൾ ലഭിച്ചു.
അഫ്ഗാൻ തലസ്ഥാനമായ കാബുളില്‍ നിന്നും 115 കിലോമീറ്റര്‍ അകലെയുള്ള ജയിലിന് നേരെ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 29 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ജയിലിന് മുന്നിൽ കാർ ബോംബ് സ്ഫോടനം നടത്തി ശ്രദ്ധ തിരിച്ചതിന് ശേഷമായിരുന്നു ഭീകരര്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തത്.
2016ല്‍ മസ്‌ക്കറ്റ് വഴിയാണ് ഇജാസും കുടുംബവും അഫ്ഗാനിസ്ഥാനിലേയ്ക്കു കടന്നത്. ഇയാളുടെ ഭാര്യയും കുട്ടിയും നിലവിൽ അഫ്ഗാൻ സൈന്യത്തിന്റെ പിടിയിലാണ്. അബു ഹയാൻ എന്ന പേരിൽ ഇസ്ലാമിക് സ്റ്റേറ്റിൽ അറിയപ്പെടുന്ന ഇജാസിനൊപ്പം അബു റവാഹ (ഇന്ത്യ), ഖൈബർ (അഫ്ഗാനിസ്ഥാൻ) സാദ് (ഇറാൻ), അബു അലി (പാകിസ്ഥാൻ), അഹ്മദ് (തജികിസ്ഥാൻ), അബു നോവ (ഇന്ത്യ), ഖാരി ഒസാമ (ഇറാൻ), അബുബക്കർ (തജികിസ്ഥാൻ), ഇസ്മായിൽ (തജികിസ്ഥാൻ), ഇദ്രിസ് (തജികിസ്ഥാൻ) എന്നിവരാണ് ചാവേർ ആക്രമണത്തിൽ പങ്കെടുത്തത്. ഇവർ കൊല്ലപ്പെട്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരിച്ചതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു.
Discussion about this post