തിരുവനന്തപുരം: എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് കര്‍ശനമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാമനിര്‍ദേശ പത്രിക സമര്‍പ്പണം, തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ എന്നീ നടപടിക്രമങ്ങള്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും നടക്കുക. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നിയമസെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിച്ചതായും ഇന്നോ വരുംദിവസങ്ങളിലോ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്തെ കൊറോണ പ്രോട്ടോക്കോള്‍ വിശദീകരിച്ച് എല്ലാ കക്ഷി നേതാക്കള്‍ക്കും നേരത്തെ തന്നെ അറിയിപ്പ് നല്‍കും. കൂടിചേരല്‍ നിയമസഭയ്ക്കകത്ത് അനുവദിക്കില്ല. വോട്ടിംഗിന് മുമ്പും ശേഷവും അണുനശീകരണം നടത്തും. വോട്ട് ചെയ്യാനെത്തുന്ന എം.എല്‍.എമാരെ പ്രവേശന കവാടത്തില്‍ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനായി തെര്‍മല്‍ സ്‌കാനിംഗ് സംവിധാനം ഉള്‍പ്പെടെ ഏര്‍പ്പെടുത്തും. എല്ലാ എം.എല്‍.എമാര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.
എല്ലാ എം.എല്‍.എമാരും സ്ഥാനാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ സംവിധാനം ഒരുക്കും. വോട്ടെണ്ണല്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ഗ്ലൗസ് ഉള്‍പ്പെടെ നല്‍കും. വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് എല്ലാവരും ഒരുമിച്ചെത്തി വോട്ട് ചെയ്യുന്നത് കഴിവതും ഒഴിവാക്കണമെന്ന് നിയമസഭ സെക്രട്ടേറിയേറ്റ് കക്ഷി നേതാക്കളോട് ആവശ്യപ്പെടും. ക്യൂ രൂപപ്പെട്ടാലും നിശ്ചിത അകലം പാലിച്ചിരിക്കണം എന്ന നിബന്ധനയുമുണ്ടാകും.
നീണ്ട ക്യൂ രൂപപ്പെടുകയാണെങ്കില്‍ വോട്ട് ചെയ്യാനെത്തുന്ന എം.എല്‍.എമാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കും. വോട്ടെണ്ണലിന് ശേഷം കൂട്ടം കൂടിയുള്ള വിജയാഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാനും നിയമസഭ സെക്രട്ടേറ്റിയേറ്റ് നിര്‍ദേശം നല്‍കും.
13 വരെ രാവിലെ ഒമ്പതിനും വൈകിട്ട് നാലിനുമിടയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 14ന് സൂക്ഷ്മ പരിശോധന. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്. അന്ന് വൈകുന്നേരം തന്നെ വോട്ടെണ്ണലും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post