ബീജിംഗ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ രാജ്യത്തിനെതിരെ നിലപാട് കടുപ്പിച്ചതോടെ നാണം കെട്ട് ചൈന ഒതുങ്ങുന്നു. ചൈനയുടെ വിദേശകാര്യ മന്ത്രാലയ പ്രതിനിധിയാണ് ഇത്തരത്തില്‍ സൂചന നല്‍കിയത്. കൊവിഡ് പോലെയുളള വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് പൊതുതാല്‍പര്യമുളള വിഷയങ്ങളില്‍ അയല്‍രാജ്യങ്ങളുമായി ഒത്തുചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ത്സാവോ ലിജിയാന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയും ചൈനയും തമ്മിലെ സമാധാനപരമായ ബന്ധത്തിന് ഇരുവിഭാഗവും തമ്മില്‍ ദൃഢവും സമാധാനപരവുമായ കരാറുണ്ടാകുകയും അവ പാലിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്ക, റഷ്യ, യൂറോപ്യന്‍ യൂണിയന്, ജപ്പാന് എന്നീ രാജ്യങ്ങളുമായും ചൈന സമാധാന ശ്രമങ്ങള്‍ നടത്തുമെന്ന സൂചനയും ത്സാവോ ലിജിയാന്‍ നല്കി.
അയല്‍രാജ്യങ്ങളുമായും വികസ്വര രാജ്യങ്ങളുമായും നയപരമായ ബന്ധം വര്‍ദ്ധിപ്പിക്കാനും പരസ്പര സഹകരണം വര്‍ദ്ധിക്കാനുമുളള നടപടികള്‍ കൈക്കൊള്ളുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
എന്നാല്‍ ലഡാക്കില്‍ നടക്കുന്ന സംഘര്‍ഷത്തെയും അതിനെ തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളെയും കുറിച്ച് ത്സാവോ ഒന്നും പരാമര്‍ശിച്ചില്ല. ലഡാക്കില്‍ പിന്‍വാങ്ങല്‍ പ്രക്രിയ ചൈന പൂര്‍ണമാക്കിയിട്ടില്ല. ഇരു രാജ്യങ്ങളിലെയും സേനാവൃത്തങ്ങള്‍ സംഘര്‍ഷഭൂമിയില്‍ നിന്നും പിന്‍വാങ്ങുന്നതിനെ കുറിച്ച് ചര്‍ച്ചയിലാണെന്ന് മുന്‍പ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ജുലായ് 30ന് ലഡാക്കിലെ പിന്‍വാങ്ങല്‍ പൂര്‍ത്തിയായെന്ന ചൈനയുടെ അറിയിപ്പ് ഇന്ത്യ തളളിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷ തീവ്രത കുറക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്താന്‍ ഇന്ത്യ അന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സംഘര്‍ഷ സാദ്ധ്യതക്കും സേനാ പിന്മാറ്റത്തിനും കുറച്ച് പുരോഗതിയുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗം ശ്രീവാസ്തവ മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സേനാ പിന്മാറ്റം ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. പാംഗോംഗ് തടാകത്തിലും ഡെപ്സാംഗിലും സംഘര്‍ഷ സാദ്ധ്യതയുളള മേഖലയില്‍ ഇപ്പോഴും ചൈനീസ് സാന്നിദ്ധ്യമുണ്ട്.
Discussion about this post