കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാർക്കറ്റിൽ രാവിലെയുണ്ടായ സിപിഎം- ലീഗ് സംഘർഷത്തെ തുടർന്ന് മത്സ്യ മാർക്കറ്റ് ഉൾപ്പെടുന്ന പേരാമ്പ്ര 5,15 വാർഡുകളിൽ ജില്ലാ കളക്ടർ വി സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ മത്സ്യ മാർക്കറ്റ് അടച്ചിടാനും കളക്ടർ നിർദ്ദേശിച്ചു. കൂടാതെ സംഘർഷത്തിൽ ഏർപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി ക്വാറൻ്റീനിൽ പാർപ്പിക്കാനും കളക്ടർ പൊലീസിന് നിർദ്ദേശം നൽകി.
ജനങ്ങൾ രോഗവ്യാപനത്തിന്റെ കാലഘട്ടത്തിൽ ബുദ്ധിമുട്ടുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ നേരത്തേ വ്യക്തമാക്കിയിരുന്നു.
സംഘർഷ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന മുഴുവൻ ആളുകളും റൂം ക്വാറന്റീനിൽ പ്രവേശിക്കേണ്ടതാണ്. ഇവർ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മല്‍സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. മീന്‍ വില്‍ക്കാനെത്തിയവരെ ലീഗ് പ്രവര്‍ത്തകര്‍ കച്ചവടം നടത്താന്‍ അനുവദിച്ചിച്ചില്ല. തുടർന്ന് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മാര്‍ക്കറ്റിലുള്ളവരെ മർദ്ദിച്ചു. ലീഗ് പ്രവർത്തകർ തിരിച്ചടിച്ചതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകിയിരുന്നു.
അതേസമയം രോഗവ്യാപനത്താൽ ജനം പൊറുതി മുട്ടുന്ന കാലത്തെ അനാവശ്യമായ സംഘർഷങ്ങളിൽ പ്രദേശത്തെ ജനങ്ങളും വ്യാപാരികളും കടുത്ത അമർഷത്തിലാണ്. നിരുത്തരവാദപരമായ ഇത്തരം പ്രവണതകൾ ഓണക്കാലത്തെ ഉള്ള വരുമാനം കൂടി ഇല്ലാതാക്കുമെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.
Discussion about this post