തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് ലീസിന് നൽകിയ കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരു പോലെ എതിക്കുമ്പോഴാണ് ശശി തരൂർ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
വിമാനയാത്രക്കാരുടെ താത്പര്യങ്ങളാണ് വലുതെന്നും കേന്ദ്ര സർക്കാർ ക്രമക്കേടുകളില്ലാതെയാണ് ലേലം നടത്തിയതെന്നും ശശി തരൂർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും കേന്ദ്രം അംഗീകരിച്ചെന്നും തരൂർ പറഞ്ഞു.
വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിച്ചതിന് തനിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്കുള്ള മറുപടിയും തരൂർ നൽകി. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരംപോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് തരൂർ തുറന്നടിച്ചു.
തന്റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുമ്പ് അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ കൃത്യമായും നിലപാട് അവരോട് വിശദീകരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ താത്പര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തതെന്നും എംപി എന്ന നിലയിൽ തന്റെ ജോലിയാണ് അതെന്നും ശശി തരൂർ പറഞ്ഞു.
Discussion about this post