ന്യൂഡൽഹി: നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ കലാപം. കത്തെഴുതിയ നേതാക്കൾക്കെതിരെ ആരോപണങ്ങളുമായി വയനാട് എം പി രാഹുൽ ഗാന്ധി രംഗത്തെത്തി. കത്തെഴുതിയവർക്ക് പിന്നിൽ ബിജെപി ആണെന്നാണ് രാഹുലിന്റെ ആരോപണം.
എന്നാൽ രാഹുലിന്റെ ആരോപണങ്ങൾക്കെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തെത്തി. രാഹുലിന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ രാജി വെക്കാൻ തയ്യാറാണെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി.
ട്വിറ്ററിലൂടെയായിരുന്നു മുതിർന്ന നേതാവായ കപിൽ സിബലിന്റെ പ്രതികരണം. ‘കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നേതൃത്വത്തിന് എതിരെ ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാട് എടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോള്‍ താന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നുവെന്നാണ് പറയുന്നത്‘. സിബൽ ട്വീറ്റ് ചെയ്തു.
മുതിർന്ന നേതാക്കൾ ഉൾപ്പെടെ 23 പേർ കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കത്തെഴുതിയിരുന്നു. ഇതാണ് രാഹുൽ ഗാന്ധിയെ ചൊടിപ്പിച്ചത്. കത്തെഴുതാന്‍ തിരഞ്ഞെടുത്ത സമയത്തെയും രാഹുല്‍ വിമര്‍ശിച്ചു. സോണിയ ഗാന്ധി ആശുപത്രിയില്‍ കഴിയുമ്പോഴും രാജസ്ഥാനില്‍ പ്രതിസന്ധി നടക്കുമ്പോഴുമായിരുന്നു 23 നേതാക്കള്‍ കത്ത് എഴുതിയത്.
നെഹ്രു കുടുംബത്തിന് എന്നും ആശ്രയമായിരുന്ന മുതിർന്ന നേതാക്കൾ കൂടി രാഹുലിനെതിരെ ശക്തമായി പ്രതികരിക്കാൻ തുടങ്ങുന്നത് കോൺഗ്രസ്സിലെ ചേരിപ്പോരിന്റെ പുതിയ വകഭേദമായാണ് വിലയിരുത്തപ്പെടുന്നത്. നേതൃത്വത്തിലും പാർട്ടിയിലും രാഹുൽ ഒറ്റപ്പെടുന്നുവെന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
Discussion about this post