ബംഗലൂരു: ബംഗലൂരു മയക്കുമരുന്ന് കേസും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസും തമ്മിൽ അടുത്ത ബന്ധമെന്ന് സൂചന. മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള കെ.ടി റമീസുമായി ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചതിനെ തുടർന്നാണ് ഇരു കേസുകളും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനിച്ചത്.
മയക്കുമരുന്ന് കേസിൽ ബംഗ്ലുരുവിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്‍റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധം വ്യക്തമാകുന്നത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് റമീസ് പലരിൽ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ബംഗലുരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തിൽ പണം നിക്ഷേപിച്ചവരിൽ ഉണ്ടോ എന്നതും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും സന്ദീപും ബംഗലൂരുവിൽ നിന്നും എൻ ഐ എയുടെ കസ്റ്റഡിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണിൽ വിളച്ചതായി വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി റമീസിനെ ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചിയിലെ രാത്രിവിരുന്നുകളിൽ സ്ഥിരം സന്നിദ്ധ്യമായിരുന്നു അനൂബ് മുഹമ്മദ്. കൊച്ചിയിലെ ചില ഇടത് അനുകൂല ചലച്ചിത്ര പ്രവർത്തകരുമായി ഇയാൾക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു.
അനൂബ് മുഹമ്മദിന് പിന്നിലെ ഉന്നതരിലേക്ക് തന്നെയാണ് കസ്റ്റംസ് വിരൽ ചൂണ്ടുന്നത്. കേരളത്തിലും ബംഗലൂരുവിലുമായി നടക്കുന്ന അന്വേഷണങ്ങളിലൂടെ കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടൽ.
അതേസമയം മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വെട്ടിലാക്കി കൂടുതൽ രേഖകൾ പുറത്ത് വന്നു. ബെംഗളുരൂവിൽ ബിനീഷ് കൊടിയേരി നടത്തിയ പണമിടപാടുകളുടെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തതിലുള്ള ഹയാത്ത് ഹോട്ടൽ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം നടന്നതെന്ന് കേസിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടിയ കൂട്ടുപ്രതി റിജീഷ് രവീന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നു. ധർമ്മടം സ്വദേശിയായ അനസാണ് ഈ സ്ഥാപനത്തിൻ്റെ മറ്റൊരു പങ്കാളി എന്ന വിവരവും പുറത്തു വന്നിരുന്നു.
നിലവിൽ ബംഗലൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ളവരുടെ ഉന്നത ബന്ധങ്ങളെക്കുറിച്ച് അനേഷിക്കുകയാണെന്ന് ബെംഗളൂരു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അറിയിച്ചു. കൊച്ചി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുമായി ചേർന്നല്ല തങ്ങളുടെ അന്വേഷണമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ അനൂബ് മുഹമ്മദിനെ നിയന്ത്രിക്കുന്ന ഉന്നതൻ ആരെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വ്യക്തമായ ധാരണയുള്ളതായാണ് വിലയിരുത്തൽ.
Discussion about this post