ഡൽഹി: ലൈഫ് മിഷൻ അഴിമതിയിൽ കേന്ദ്രസർക്കാർ ഇടപെടലിനുള്ള സാദ്ധ്യതകൾ തെളിഞ്ഞു. റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു.എ.ഇ സര്‍ക്കാര്‍ ഏജൻസിയാണെന്നും കേന്ദ്രസർക്കാർ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാനം മുന്‍കൂര്‍ അനുമതി തേടാത്തത് ഗുരുതര ചട്ടലംഘനമാണെന്നും കേന്ദ്രസർക്കാർ വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും കേന്ദ്രം നേരത്തെ കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രെസന്റുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അനുമതിയില്ലാതെയാണ് ഒപ്പിട്ടതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യു എ ഇ സർക്കാർ ഏജൻസിയാണെന്നുമുള്ള കണ്ടെത്തൽ ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ മുഴുവൻ ന്യായവാദങ്ങളെയും ദുർബലപ്പെടുത്തുന്നതാണ്.
ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് ഇടപാടില്‍ ചട്ടലംഘനം നടന്നുവെന്നാണ് നിലവിൽ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രം നടപടിയിലേക്ക് നീങ്ങുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാർ അടുത്ത ആഴ്ച തന്നെ തുടർ നടപടികളിലേക്ക് നീങ്ങിയേക്കും.
Discussion about this post