മള്ളിയൂർ: ക്ഷേത്രമതിലിനകത്തെ ചടങ്ങുകളിൽ സർക്കാർ ഇടപെട്ടാൽ അംഗീകരിക്കില്ലെന്ന് ശങ്കരാചാര്യർ നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ. മള്ളിയൂർ വിനായകചതുർഥി ഉത്സവത്തിൽ ജില്ലാ ഭരണകൂടം നടത്തിയ ആചാരലംഘനത്തിനെതിരേ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ സന്ന്യാസിമാരുടെ നേതൃത്വത്തിൽ നടത്തിയ സർവവിഘ്നനിവാരണ നാമജപയജ്ഞത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രമതിലിനകത്തെ ആചാരലംഘനങ്ങൾ അംഗീകരിക്കില്ല. മള്ളിയൂർ ക്ഷേത്രത്തിൽ വിനായകചതുർഥിദിവസം മുടങ്ങിയ ചടങ്ങുകൾ വീണ്ടും നടത്താൻ ജില്ലാ ഭരണകൂടം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളിൽമാത്രം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിവേചനമാണ്. സർക്കാർ പ്രതികാരനടപടി സ്വീകരിക്കുകയാണെന്നും അച്യുതഭാരതി സ്വാമിയാർ വ്യക്തമാക്കി.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ, മാർഗദർശകമണ്ഡൽ രക്ഷാധികാരി സ്വാമി പ്രജ്ഞാനാനന്ദതീർഥപാദർ എന്നിവർ ചേർന്ന് ദീപം തെളിച്ചു. ധർമാചാര്യസഭ ജനറൽ കൺവീനർ രാജേഷ് നട്ടാശ്ശേരി, സ്വാമി സദ്സ്വരൂപാനന്ദ, സ്വാമി അയ്യപ്പദാസ്, സ്വാമി വിശുദ്ധാനന്ദപുരി, സ്വാമി അഭയദാനന്ദതീർഥപാദർ, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, മോൻസ് ജോസഫ് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ജെ.പ്രമീളാദേവി, ജി.രാമൻ നായർ, അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, കെ.എസ്.നാരായണൻ, വി.മോഹനൻ, പള്ളിക്കൽ സുനിൽ എന്നിവരും സർവവിഘ്നനിവാരണ നാമജപയജ്ഞത്തിൽ പങ്കെടുത്തു.
Discussion about this post