കാസർകോഡ്: മഞ്ചേശ്വരം എം എൽ എക്കെതിരെ വണ്ടിച്ചെക്ക് കേസ് കൂടി രജിസ്റ്റർ ചെയ്തു. ഫാഷൻ ഗോൾഡ് തട്ടിപ്പിലാണ് പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂവലറി നടത്തിപ്പിന് പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ ആണ് എംഎൽഎക്ക് എതിരെ കോടതി സമൻസ് അയച്ചത്.
വഞ്ചനാ കുറ്റത്തിന് എം എൽ എക്കെതിരെ 5 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ എം സി കമറുദ്ദീനെതിരെയുള്ള വഞ്ചനാ കേസുകളുടെ എണ്ണം 12 ആയി. കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78 ലക്ഷം രൂപ നിക്ഷേപിച്ച കള്ളാർ സ്വദേശികളായ സുബൈർ, അഷ്‌റഫ് എന്നിവർ നൽകിയ പരാതിയിലാണ് വണ്ടിച്ചെക്ക് കേസെടുത്തിരിക്കുന്നത്.
ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ച് തരാൻ ആവശ്യപ്പെടുകയായിരുന്നു. തുകക്കുള്ള ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ പണം ഇല്ലാത്തതിനാൽ മടങ്ങി. തുടർന്ന് പണം നഷ്ടപ്പെട്ടവർ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ ആണ് എം.എൽ.എയ്ക്ക് സമൻസ് അയച്ചത്.
എം എൽ എയോട് ഡിസംബറിൽ കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി പേരിൽ നിന്നും വൻതുക നിക്ഷേപമായി സ്വീകരിച്ചാണ് എം സി കമറുദ്ദീൻ ചെയർമാനായുള്ള ഫാഷൻ ഗോൾഡ് ജ്വല്ലറി പ്രവർത്തനം തുടങ്ങിയത്. അടച്ചുപൂട്ടിയതിന് ശേഷവും തുക തിരിച്ചു കിട്ടാതായതോടെ നിക്ഷേപകർ പരാതി നൽക്കുകയായിരുന്നു. വഞ്ചിക്കപ്പെട്ട കണ്ണൂർ, കാസർകോട് സ്വദേശികളായ നിരവധി പേർ ഇതിനോടകം കമറുദ്ദീനെതിരെ പരാതി നൽകിയിട്ടുണ്ട്. വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post