ഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് ഇന്ത്യ ചൈന അതിർത്തിയിലെ സ്ഥിതിഗതികളുടെ കൃത്യമായ വിവരണം നൽകി കരസേനാ മേധാവി എം.എം നരവാനെ.അതിർത്തിയിൽ ഇന്നലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുമ്പോഴാണ് പ്രതിരോധ മന്ത്രിക്ക് കരസേനാ മേധാവിയുടെ വിശദീകരണം.
ചൈനീസ് പോസ്റ്റുകൾ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം വെടിയുതിർത്തുവെന്ന ചൈനീസ് ആരോപണത്തെ നിഷേധിച്ചു കൊണ്ട് ഇന്ത്യൻ സൈന്യം റിപ്പോർട്ട് നൽകി. ചൈനക്കാർ ആക്രമിച്ചപ്പോൾ പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്തതെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ സേനാ മേധാവികളും പ്രതിരോധ വകുപ്പിലെ ഉന്നതരും അല്പ സമയത്തിനുള്ളിൽ അടിയന്തരമായി യോഗം ചേരും. ഡിഫൻസ് സെക്രട്ടറി വിളിച്ചു ചേർത്തിരിക്കുന്ന യോഗത്തിൽ കര വ്യോമ നാവിക സേന മേധാവികളും ചീഫ് ഡിഫൻസ് സ്റ്റാഫ് ബിബിന് റാവത്ത് പങ്കെടുക്കും.ചൈനീസ് അതിർത്തിയിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക.










