കൊച്ചി: സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കും. സിനിമയിൽ പണം നിക്ഷേപിച്ചവരെയാണ് ആദ്യം അന്വേഷണ സംഘം നിരീക്ഷിക്കുന്നത്. 2019 ജനുവരി 1 മുതലുള്ള സിനിമകളിൽ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ ആണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.140 ലധികം സിനിമകൾ ആണ് ഈ കാലയളവിൽ നിർമിച്ചത്.പണം എവിടെ നിന്ന് വന്നു, ആരൊക്കെ നിക്ഷേപിച്ചു എന്നി വിവരങ്ങൾ നൽകണം. ഇതോടൊപ്പം അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും നൽകിയ തുകയുടെ വിവരവും സ്പെഷൽ ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.കള്ളപ്പണം സിനിമ മേഖലയിൽ ഉപയോഗിച്ചോയെന്ന് പരിശോധിക്കാനാണ് നടപടി.
സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങൾക്ക് സിനിമാ മേഖലയിലുള്ള ബന്ധത്തിന് തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ അന്വേഷണം വ്യാപിപ്പിക്കുന്നത്. സാമ്പത്തികമായി സിനിമ പരാജയപ്പെട്ടിട്ടും ചില നിർമാതാക്കൾ വീണ്ടും ഈ മേഖലയിൽ പണം നിക്ഷേപിക്കുന്നു. ഇത് സ്വർണ്ണക്കടത്ത്, മയക്കു മരുന്ന് ഇടപാടുകാരിൽ നിന്നും ലഭിക്കുന്നതാണോ എന്ന സംശയം ഉണ്ട്.മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അഭിനേതാക്കൾ അടക്കമുള്ള സിനിമ പ്രവർത്തകരെ നേരത്തേ പിടികൂടിയിരുന്നു.എന്നാൽ, നിരവധി തവണ ആരോപണം ഉയർന്നിട്ടും സിനിമ നിർമാണ മേഖലയിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് കാര്യമായ അന്വേഷണം സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Discussion about this post