ഡൽഹി: 3727 കോടിരൂപയുടെ അഗസ്റ്റ-വെസ്റ്റ്ലാൻഡ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുൻ പ്രതിരോധ സെക്രട്ടറിയും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായിരുന്ന ശശികാന്ത് ശർമ, വ്യോമസേനാ വൈസ് മാർഷൽ ജസ്ബീർ സിങ് പനേസർ, മറ്റ് മൂന്ന് വ്യോമസേനാ ഓഫീസർമാർ തുടങ്ങിയവർക്കെതിരേ പ്രോസിക്യൂഷൻ അനുമതിക്ക് സി.ബി.ഐ. കേന്ദ്രസർക്കാരിനെ സമീപിച്ചു.
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാട് നടക്കുന്ന കാലത്ത് ശശികാന്ത് ശർമ്മ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്താണ് അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാട് നടന്നത്. പിന്നീട് ശർമ്മ കേന്ദ്ര പ്രതിരോധ സെക്രട്ടറിയും സി.എ.ജിയുമായി നിയമിതനായി. ഇത് ആദ്യമായാണ് അഗസ്റ്റ വെസ്റ്റ് ലാൻഡ് കേസുമായി ബന്ധപ്പെട്ട് ശശികാന്ത് ശർമ്മയുടെ പേര് വാർത്തകളിൽ പരാമർശിക്കപ്പെടുന്നത്.
അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിൽ നടന്ന നിർണ്ണായക ചർച്ചകളിൽ ശർമ്മ പങ്കാളിയായിരുന്നുവെന്ന് സി.ബി.ഐ വൃത്തങ്ങൾ പറയുന്നു. 12 വി.വി.ഐ.പി. ഹെലികോപ്ടറുകൾക്കുള്ള കരാർ പരിഗണനയിലിരിക്കുമ്പോഴും ഓപ്പറേഷണൽ ആവശ്യകതകൾ നിശ്ചയിക്കുമ്പോഴും ശർമ പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
പിന്നീട് 2011 മുതൽ 2013 വരെ പ്രതിരോധസെക്രട്ടറിയും 2017 വരെ സി.എ.ജിയുമായി സേവനമനുഷ്ഠിച്ചിരുന്നു. ശർമ്മയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്ന് സി.ബി.ഐ രേഖാമൂലം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ചീഫ് ടെസ്റ്റ് പൈലറ്റ് എസ്.എ കുന്തേ, വിംഗ് കമാൻഡർ തോമസ് മാത്യു, ഗ്രൂപ്പ് ക്യാപ്റ്റൻ എൻ സന്തോഷ് എന്നിവരാണ് സി.ബി.ഐ പ്രോസിക്യൂഷൻ അനുമതി തേടിയിരിക്കുന്ന ഐ.എ.എഫ് ഉദ്യോഗസ്ഥർ.
Discussion about this post