ന്യൂഡൽഹി : തിരിച്ചു പ്രതികരിക്കാൻ തങ്ങളുടെ ചട്ടങ്ങൾ അനുവദിക്കാത്തതിനാൽ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായ വിമർശനങ്ങൾക്ക് ജഡ്ജിമാരെപ്പോഴും ഇരയാകേണ്ടി വരുന്നുണ്ടെന്ന് ഇന്ത്യയുടെ ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും ജസ്റ്റിസ് എൻ.വി രമണയും. വീഡിയോ കോൺഫറൻസ് വഴി നടന്ന ജസ്റ്റിസ് ആർ.ഭാനുമതിയുടെ പുസ്തകപ്രകാശന ചടങ്ങിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ജഡ്ജിമാർക്ക് തങ്ങളെ വിമർശിക്കുന്നവരെ പോലെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഇരുവരും കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയനുസരിച്ച് രാജ്യത്തെ ഓരോ പൗരനും അവർക്ക് ഇഷ്ട്ടമുള്ള രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള അവകാശമുണ്ടെന്നും, എന്നാൽ, ജഡ്ജിമാർക്ക് പൊതുയിടങ്ങളിൽ തങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നതിനും വിമർശനങ്ങൾക്കു പ്രതികരിക്കുന്നതിനും പരിധിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. ഇതേ കാരണങ്ങൾ കൊണ്ടാണ് യുക്തിരഹിത വിമർശനങ്ങൾ ജഡ്ജിമാർക്ക് നേരിടേണ്ടി വരുന്നതെന്നാണ് ജസ്റ്റിസ് എൻ.വി രമണ വിശദമാക്കിയത്.
Discussion about this post