തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന സ്വര്‍ണ്ണക്കടത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന ബി.ജെ.പി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് സമരം ശക്തമാക്കി മറുപടി നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. അഴിമതിയും രാജ്യദ്രോഹവും അലങ്കാരമാക്കിയ ഇടതു സര്‍ക്കാരിനെതിരെ വലിയ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തങ്ങിങ്ങോളം സമാധാനപരമായി സമരം ചെയ്ത ബി.ജെ.പി, യുവമോര്‍ച്ച, പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസിനെയും ഡിവൈഎഫ്ഐ ക്രിമിനലുകളെയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടാമെന്നാണ് പിണറായി കരുതുന്നത്. മട്ടന്നൂരില്‍ ജയരാജന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഡിവൈഎഫ്ഐക്കാര്‍ അക്രമിച്ചത്. തിരുവനന്തപുരത്ത് യുവമോര്‍ച്ചയുടെ വനിതാപ്രവര്‍ത്തകരെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ചു. പാലക്കാടും ഒരു പ്രകോപനവുമില്ലാതെയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നരനായാട്ട് നടത്തിയത്. ഏകാധിപത്യ ഭരണകൂടങ്ങളെ പോലും നാണിപ്പിക്കുന്ന പൊലീസ് അതിക്രമത്തെ സുരേന്ദ്രന് അപലപിച്ചു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ കരുത്തോടെ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളത്തിന് അപമാനമായ കെ.ടി ജലീല്‍ രാജിവെക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്ത മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് തല്ലിചതച്ചത് മനുഷ്യത്വ വിരുദ്ധമാണ്. ജനാധിപത്യരീതിയില്‍ സമരം ചെയ്ത കൊല്ലത്തെ യുവമോര്‍ച്ചാ നേതാക്കളുടെ വീടുകളില്‍ കയറി പൊലീസ് അതിക്രമം നടത്തുകയാണ്. ജില്ലയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പൊലീസ് പീഡനം അവസാനിപ്പിക്കണം. ജനങ്ങളില്‍ നിന്നും ഒളിച്ചോടുകയും മാദ്ധ്യമങ്ങളോട് ജനാധിപത്യവിരുദ്ധ സ്വഭാവം കാണിക്കുകയും ചെയ്യുന്ന രാജ്യദ്രോഹ കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കും വരെ ബി.ജെ.പി സമരം ചെയ്യും. ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post