ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ തുർക്കിക്കും പാകിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കൈ കടത്തരുതെന്ന് ഇരു രാജ്യങ്ങൾക്കും ഇന്ത്യ ശക്തമായ ഭാഷയിൽ താക്കീത് നൽകി.
ജമ്മു കശ്മീർ വിഷയത്തിലെ തുർക്കിയുടെ അഭിപ്രായ പ്രകടനങ്ങൾക്കാണ് ഇന്ത്യ ആദ്യം മറുപടി പറഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ നോക്കാൻ ഇന്ത്യക്ക് നന്നായി അറിയാം. അവിടെ തുർക്കിയുടെ ഉപദേശം ആവശ്യമില്ല. ജനാധിപത്യം എന്താണെന്നും അത്തരം ആശയങ്ങളുടെ അർത്ഥം എന്താണെന്നും തുർക്കി ആദ്യം പഠിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.
പാകിസ്ഥാനെതിരെയും ഇന്ത്യ ശക്തമായ പ്രതികരണമാണ് നടത്തിയത്. സ്വയം സൃഷ്ടിക്കുന്ന അനർത്ഥങ്ങൾക്ക് ഇന്ത്യയെ പഴിക്കുന്നത് പാകിസ്ഥാന്റെ സ്ഥിരം പരിപാടിയാണ്. ഭാഷാ ന്യൂനപക്ഷങ്ങളെയും മത ന്യൂനപക്ഷങ്ങളെയും നരകിക്കാൻ വിട്ടിട്ടാണ് പാകിസ്ഥാൻ മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ആഗോള തീവ്രവാദത്തിന്റെ വിളനിലമാണ് പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭ ഭീകരന്മാരായി പ്രഖ്യാപിച്ചവർക്ക് പെൻഷൻ അനുവദിക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഇല്ല. കശ്മീരിൽ ഭീകരവാദം പരിപോഷിപ്പിക്കുന്ന മതനേതാക്കൾക്ക് അനുമോദനം ചൊരിയുന്ന ഒരു പ്രധാനമന്ത്രിയാണ് അവർക്കുള്ളതെന്നും ഇന്ത്യൻ പ്രതിനിധി പവൻ ബാധെ പരിഹസിച്ചു.
പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും ഖൈബർ പഷ്തൂണിലും പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ യു എന്നിൽ ചൂണ്ടിക്കാട്ടി. മേഖലകളിലെ സ്വതന്ത്ര ശബ്ദങ്ങളെ പാകിസ്ഥാൻ അടിച്ചമർത്തുകയാണ്. ജമ്മു കശ്മീരിലും ലഡാക്കിലും പാകിസ്ഥാൻ അശാന്തി വിതയ്ക്കാൻ ശ്രമിക്കുകയാണ്.
പാകിസ്ഥാനിൽ ഹിന്ദു, ക്രിസ്ത്യൻ, സിഖ് പെൺകുട്ടികൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. തട്ടിക്കൊണ്ട് പോകലുകളും നിർബ്ബന്ധിത മത പരിവർത്തനങ്ങളും ശൈശവ വിവാഹങ്ങളും അവിടെ ആഘോഷിക്കപ്പെടുകയാണ്. സിന്ധിലും സ്ഥിതി ദയനീയമാണ്. ദിനം പ്രതി കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന നിസ്സഹായരുടെ രോദനങ്ങളാണ് അവിടെ ഉയരുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
മാദ്ധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും സ്വതന്ത്ര ചിന്തകന്മാരും ചോദിക്കാനും പറയാനും ആരുമില്ലാതെ കൊല്ലപ്പെടുന്ന പാകിസ്ഥാന് വേണ്ടി വാദിക്കുന്നത്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്ക് ഭൂഷണമല്ലെനും ഓ ഐ സിയോട് ഐക്യരാഷ്ട മനുഷ്യാവകാശ സമിതിയിൽ ഇന്ത്യ വ്യക്തമാക്കി.
Discussion about this post