തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പിണറായി സർക്കാറിലെ മറ്റൊരു മന്ത്രിയുടെ പേരും പുറത്തു വരുന്നു. ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉയർത്തിയിരുന്നുവെങ്കിലും മന്ത്രിയുടെ പേര് വ്യക്തമാക്കിയിട്ടില്ല.എനിക്ക് ആ മന്ത്രിയെ അറിയാമെങ്കിലും തല്‍ക്കാലം പേരു പറയുന്നില്ലെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്.
എന്നാൽ, ബിജെപി നേതാവ് കെ. സുരേന്ദ്രൻ നൽകുന്ന സൂചനകളിൽ മന്ത്രി ആരാണെന്ന് ആർക്കും മനസ്സിലാകും. തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല. കൊറോണ ഭീഷണിയുമായി രണ്ട് ദിവസം മുമ്പ് എത്തിയ മന്ത്രിയെ ഇപ്പോൾ പുറത്തേക്ക് കാണാനില്ലെന്നായിരുന്നു സുരേന്ദ്രൻറെ വാക്കുകൾ.തിരുവനന്തപുരത്ത് നിന്നുള്ള പിണറായി മന്ത്രി സഭയിലെ ഏക മന്ത്രി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. സുരേന്ദ്രന്‍ നല്‍കിയ സൂചന വച്ച് രണ്ടാമത്തെ മന്ത്രി കടകം പള്ളിയാണെന്ന പ്രചാരണം ശക്തമായിട്ടുണ്ട്.
രണ്ടാമത്തെ മന്ത്രി ആരെന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ അടക്കം ശക്തമാണ്. പ്രതി സ്വപ്‌ന സുരേഷുമായി പിണറായി മന്ത്രിസഭയില്‍ കെ.ടി. ജലീലിനെ കൂടാതെ മറ്റൊരു മന്ത്രി കൂടി ഉണ്ടെന്ന അഭ്യൂഹം നേരത്തേ തന്നെ ശക്തമായിരുന്നു. എന്നാല്‍, സ്വപ്‌നയുടെ പക്കലുണ്ടായിരുന്ന ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൂര്‍ണമായി പരിശോധിച്ചതോടെ ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ ഒന്നും രണ്ടാമത്തെ മന്ത്രിയുടെ പേര് പ്രതി സ്വപ്ന സുരേഷോ മറ്റു പ്രതികളോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, സ്വപ്നയുടെ ഒന്നിലധികം ഫോണുകള്‍ പൂര്‍ണമായി പരിശോധിച്ചപ്പോഴാണ് മറ്റൊരു മന്ത്രിയുമായി സ്വപ്ന നിരന്തരം ബന്ധപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് സ്വപ്നയേയും റമീസിനേയും വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഈ മന്ത്രിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മൊബൈല്‍ ഫോണില്‍ നിന്ന് സ്വപ്ന പല രേഖകളും ചിത്രങ്ങളും നശിപ്പിച്ചിരുന്നു. എന്നാല്‍, സൈബര്‍ സംഘത്തിന്റേയും ഫോറന്‍സിക് വിദഗ്ധരുടേയും സഹായത്തോടെ അവ പൂര്‍ണായി തിരികെ ലഭിച്ചിച്ചുണ്ട്. ഇങ്ങനെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മന്ത്രി കൂടി സംശയ നിഴലിലാകുന്നത്.
.സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചപ്പോള്‍ മന്ത്രി സഭയിലെ ബന്ധമുള്ള പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ഇതു സംബന്ധിച്ചാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധന നടത്തുന്നത്.
Discussion about this post