ഉധംപുർ: അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്തടക്കം പൂർണതോതിലുള്ള യുദ്ധത്തിനായി ഇന്ത്യൻ സൈന്യം പൂർണസജ്ജമാണെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി
ചൈന യുദ്ധത്തിനുള്ള സാഹചര്യമുണ്ടാക്കുകയാണെങ്കിൽ മികച്ച പരിശീലനം നേടിയ, നല്ലരീതിയിൽ തയ്യാറെടുത്ത, മാനസികമായി കരുത്ത് നേടിയ ഇന്ത്യൻ സൈനികരെയാവും അവർക്ക് നേരിടേണ്ടി വരികയെന്നും പ്രസ്താവനയിൽ പറയുന്നു. ശാരീരികവും മാനസികവുമായി ഇന്ത്യൻ സൈനികരോട് താരതമ്യം ചെയ്യുമ്പോൾ ചൈനീസ് സൈനികരിൽ ഭൂരിഭാഗവും നഗരപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ഇത്തരം മേഖലകളിൽ അവർക്ക് ദീർഘകാലം തുടരാനാവില്ല.
അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹിക്കുന്ന, സമാധാനം ഇഷ്ടപ്പെടുന്ന രാഷ്ട്രമാണ് ഇന്ത്യ. പ്രശ്നങ്ങളെല്ലാം ചർച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. എന്നാൽ അതിർത്തി പ്രശ്നങ്ങളിൽ ചർച്ചകൾ തുടരുമ്പോഴും സൈനിക തലത്തിൽ ഇന്ത്യ പൂർണതോതിൽ സജ്ജമാണ്. നവംബറിന് ശേഷം ലഡാക്കിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. താപനില മൈനസ് 40 വരെ എത്തുന്നതും സാധാരണമാണ്. മഞ്ഞുവീഴ്ച കാരണം റോഡുകളെല്ലാം അടയ്ക്കേണ്ടിവരും. കാലാവസ്ഥ സൈനികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. പക്ഷേ, ഇതെല്ലാമുണ്ടെങ്കിലും ഇന്ത്യൻ സൈനികർ ശൈത്യകാലത്തെ യുദ്ധത്തിൽ ഏറെ പരിചയസമ്പന്നരാണെന്നും വളരെവേഗം പ്രവർത്തനസജ്ജരാകാൻ അവർ മാനസികമായി തയ്യാറാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ സൈന്യത്തിന് പരിമിതികളുണ്ടെന്ന രീതിയിൽ ചൈനയിലെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതിർത്തിയിൽ ഇന്ത്യൻ സൈന്യം തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നും ശൈത്യകാലത്ത് ഇന്ത്യൻ സൈന്യത്തിന് യുദ്ധം ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു റിപ്പോർട്ട്. ഇതിന് മറുപടിയായാണ് നോർത്തേൺ കമാൻഡിന്റെ പുതിയ പ്രസ്താവന.
Discussion about this post