ശ്രീനഗർ : കൊടും ശൈത്യത്തിലും ചൈനീസ് സൈന്യത്തെ നേരിടുന്നതിന് തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി ഒക്ടോബർ പതിനഞ്ചോടെ ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും നീക്കും. ദൗലത്ത് ബെഗ് ഓൾഡിയിലൂടെയായിരിക്കും ടാങ്കുകളും മറ്റും നീങ്ങുക. കനത്ത മഞ്ഞു പെയ്യുന്ന വരും മാസങ്ങളിൽ ചൈനയുടെ ഒളിപ്പോര് സൈന്യം പ്രതീക്ഷിക്കുന്നുണ്ട്. ഇത് പ്രതിരോധിക്കാൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കുന്നതിന് ഭാഗമായാണ് പീരങ്കികൾ ദൗലത് ബെഗ് ഓൾഡിയിൽ വിന്യസിക്കുന്നത്. ടാങ്കുകൾ വഹിക്കുന്ന ഭാരമേറിയ ട്രക്കുകളെ താങ്ങാൻ പാകത്തിന് ദൗലത്ത് ബെഗ് ഓൾഡിയിലെ പാലങ്ങളുടെയെല്ലാം കരുത്തു കൂട്ടിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
70 ടൺ ഭാരമേറിയ വസ്തുക്കൾ പാലങ്ങളിലൂടെ കൊണ്ടു പോകാനാവുമെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ ഉറപ്പു നൽകിയിട്ടുണ്ട്. ലഡാക്കിൽ ചൈനയുടെ സാന്നിധ്യം വർദ്ധിക്കുന്നതിനാൽ കൊടും ശൈത്യത്തിലും ഇത്തവണ സൈന്യത്തെ നിലനിർത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി നേരത്തെ ശ്രീനഗർ- സോദീ ലാ – കാർഗിൽ – ലേ പാതകളുടെയെല്ലാം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു.
Discussion about this post