ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി വൻ വിജയം കുറിച്ചതായും താരിഖ് റഹ്മാൻ അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ. ഈ വിജയത്തിൽ താരിഖ് റഹ്മാനെയും ബിഎൻപിയേയും അഭിനന്ദിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
അന്തിമ ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എങ്കിലും, ബിഎൻപി നേടിയത് ‘നിർണ്ണായക വിജയ’മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്ക് താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ വിജയമെന്ന് മോദി ചൂണ്ടിക്കാട്ടി.
മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് കീഴിൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ ചില ഉലച്ചിലുകൾ തട്ടിയിരുന്നു. അതിർത്തി സുരക്ഷയിലെ പാളിച്ചകൾ, അനധികൃത കുടിയേറ്റം, ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ എന്നിവ ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയായിരുന്നു. എന്നാൽ താരിഖ് റഹ്മാന്റെ വിജയത്തോടെ ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്ത് ഇരുരാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാര-സുരക്ഷാ ബന്ധമാണ് പുലർത്തിയിരുന്നത്. എന്നാൽ 2001-2006 കാലഘട്ടത്തിൽ ബിഎൻപി അധികാരത്തിലിരുന്നപ്പോൾ ഇന്ത്യ വിരുദ്ധ തീവ്രവാദികൾക്ക് ബംഗ്ലാദേശ് സഹായം നൽകി. ചിറ്റഗോങ് ആയുധക്കടത്ത് ഉൾപ്പെടെയുള്ള സംഭവങ്ങൾ അക്കാലത്ത് വലിയ വിവാദമായിരുന്നു.
അധികാരത്തിലേറുന്നതോടെ ഇന്ത്യയുമായുള്ള ബന്ധത്തിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് താരിഖ് റഹ്മാൻ ഉറപ്പുനൽകിയിട്ടുണ്ട്. ഭീകരവാദത്തിനെതിരായ പോരാട്ടം, തീസ്ത ജലകരാർ പരിഹരിക്കൽ, ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവ അദ്ദേഹം വാഗ്ദാനം ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ “ബംഗ്ലാദേശ് ഫസ്റ്റ്” നയം ഷെയ്ഖ് ഹസീനയുടെ കാലത്തെപ്പോലെയുള്ള പൂർണ്ണമായ സഹകരണം ഉറപ്പാക്കുമോ എന്നതിൽ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് ചെറിയ സംശയമുണ്ട്.










Discussion about this post