കോന്നി : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ പോലീസ് പിടികൂടി. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് പുത്തൻവീട്ടിൽ രാജേഷ് ജയനെ (28)യാണ് കോന്നി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
എംബിഎ വിദ്യാർഥിയായ പെൺകുട്ടിയുടെ വീടിനു മുന്നിലെത്തിയ ഇയാൾ ഗേറ്റിൽ തട്ടി വിളിച്ചെങ്കിലും ആരും തുറന്നില്ല. തുടർന്ന്, രാജേഷ് മതിലുചാടി വീട്ടുമുറ്റത്ത് എത്തുകയും, കയ്യിൽ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ പെൺകുട്ടിയുടെയും തന്റെയും ദേഹത്ത് ഒഴിക്കുകയുമായിരുന്നു. ശേഷം, ഇയാൾ കയ്യിലിരുന്ന ലൈറ്റർ കത്തിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ പിതാവ് ലൈറ്റർ തട്ടിക്കളഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
എസ്എഫ്ഐ, ഡിവൈഎഫ്ഐ സജീവ പ്രവർത്തകനായ രാജേഷ് വിവാഹിതനാണ്. വിവാഹമോചന കേസ് കോടതിയിൽ നടക്കവെയാണ് പ്രമാടം സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലാവുന്നത്. പെൺകുട്ടിയെ എപ്പോഴും വിളിച്ചു ശല്യപ്പെടുത്തുന്നതിനാൽ പെൺകുട്ടി ഇയാളിൽ നിന്ന് അകന്നു. ഇതിനാലാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ രാജേഷ് ശ്രമിച്ചത്. കോന്നി പോലീസ് പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post