തിരുവനന്തപുരം : കള്ളക്കടത്തു കേസ് ചർച്ച ചെയ്യപ്പെടാതിരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വർഗീയത ഇളക്കി വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകളിൽ മകൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോഴാണ് ഇത്തരത്തിലൊരു നീക്കവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജലീൽ വിഷയത്തിൽ സർക്കാർ നാറിപ്പുഴുത്ത് പുറത്താകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദച്ചുഴിയിൽ അകപ്പെട്ടപ്പോൾ മൗനം പാലിച്ച കോടിയേരി, ഇപ്പോൾ സ്വന്തം മകൻ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമവുമായി വന്നിരിക്കുന്നത്. ഇത് മനസിലാക്കാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നു മറക്കരുത് – രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ജനങ്ങളെ ഒരുമിച്ചു നിർത്തേണ്ട മുഖ്യമന്ത്രി തന്നെ വർഗീയമായ ചേരിതിരിവിന് വഴിതെളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Discussion about this post