ചെന്നൈ : പ്രശസ്ത സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.74 വയസ്സായിരുന്നു.കോവിഡ് രോഗബാധിതനായ ബാലസുബ്രമണ്യം ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഈ മാസം ഏഴാം തീയതി എസ്.പി.ബി കോവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ ആരോഗ്യനില തകരാറിലാക്കുകയായിരുന്നു. പിതാവ് കോവിഡ് നെഗറ്റീവ് ആയി എസ്.പി.ബിയുടെ മകൻ രാംചരൺ അറിയിച്ചിരുന്നു.ശ്വാസകോശ പ്രശ്നങ്ങൾ മൂലം അദ്ദേഹം വെന്റിലേറ്ററിൽ തന്നെ തുടരുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനോടൊപ്പം പ്രമേഹ സംബന്ധമായ അസുഖങ്ങളും പ്രകടമായതോടെയാണ് ആരോഗ്യനില വഷളായത്.
വിദേശ ഡോക്ടർമാരുടെ സഹായം അടക്കം തേടിയെങ്കിലും ഫലം കണ്ടില്ല. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് എസ്പിബിക്കും ഭാര്യ സാവിത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. തുടക്കത്തിൽ, വീട്ടിൽ തന്നെ ചികിത്സ തേടിയെങ്കിലും രോഗം ഗുരുതരമായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നടൻ കമലഹാസൻ അടക്കമുള്ളവർ ഇന്നലെ രാത്രി ആശുപത്രിയിലെത്തിയിരുന്നു.ഇന്ന് ഉച്ചയോടെ, സംവിധായകൻ ഭാരതിരാജയും ഭാര്യയും മറ്റു ബന്ധുക്കളും ബാലസുബ്രഹ്മണ്യത്തെ സന്ദർശിച്ചു.
ദക്ഷിണ ഇന്ത്യയിലെ മുൻനിര സംഗീതജ്ഞനായി മാറിയ എസ്.പി ബാലസുബ്രഹ്മണ്യം ശാസ്ത്രീയമായി സംഗീതം പഠിച്ചിരുന്നില്ല. ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങളിലൂടെ തമിഴിലും തെലുങ്കിലും പ്രേക്ഷകരെ ഇളക്കിമറിച്ച എസ്.പി. ബാലസുബ്രഹ്മണ്യം, ഈ ചിത്രത്തിലാണ് മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിയത്. തുടർന്ന് ‘ഏക് ദുജേ കേലിയെ’ എന്ന ഹിന്ദി ചിത്രത്തിലൂടെ 1981 വീണ്ടും ദേശീയ അവാർഡിന് അർഹനായി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങൾ എസ്.പി ബാലസുബ്രഹ്മണ്യത്തെ തേടിയെത്തിയിട്ടുണ്ട്.
Discussion about this post