ഡൽഹി: ജമ്മു കശ്മീരിലേക്ക് വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാൻ പാക്കിസ്ഥാന് ചൈന നിർദേശം നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉദ്ധരിച്ച് സർക്കാർ വൃത്തങ്ങൾ. ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിനും അശാന്തി സൃഷ്ടിക്കുന്നതിനുമായി ജമ്മു കശ്മീരിലേക്ക് ആയുധങ്ങൾ ഒഴുക്കാനാണ് പാക്കിസ്ഥാന്റെ ചാര ഏജൻസിയായ ഐഎസ്ഐയ്ക്ക് ചൈന നിർദേശം നൽകിയതെന്നാണു രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്.
കേന്ദ്രഭരണ പ്രദേശത്ത് സുരക്ഷാസേന അടുത്തിടെ പിടിച്ചെടുത്ത ആയുധങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. കണ്ടെടുത്ത ആയുധങ്ങളിൽ ഭൂരിഭാഗത്തിലും ചൈനീസ് അടയാളങ്ങളാണെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ സുരക്ഷാസേനയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ ശൃംഖലയെ നിലനിർത്തിയതിനാൽ, താഴ്വരയിലേക്ക് ഭീകരര്‍ക്കു നുഴഞ്ഞു കയറുന്നതിനോ ആയുധങ്ങള്‍ കടത്തുന്നതിനോ കഴിയുന്നില്ല. പരമാവധി നുഴഞ്ഞുകയറ്റക്കാരെ എത്തിക്കാൻ ഐഎസ്ഐക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. മഞ്ഞുവീഴ്ച മൂലം അതിനു കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടുകളെത്തുടർന്ന്, സുരക്ഷാസേന നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ വിരുദ്ധ ശൃംഖലയെ ശക്തിപ്പെടുത്തി. കരസേനാ മേധാവി എം.എം.നരവനെ, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) മേധാവി രാകേഷ് അസ്താന, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) മേധാവി എ.പി.മഹേശ്വരി തുടങ്ങിയവർ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജമ്മു കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു.
ഇന്ത്യൻ സുരക്ഷാസേന പിന്തുടർന്നിരിക്കുന്ന നിയമനടപടികളെ ഐഎസ്ഐ വിശകലനം ചെയ്തതായും സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. താഴ്വരയിൽ പ്രാദേശിക റിക്രൂട്ട്മെന്റ് വർധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പ്രാദേശിക റിക്രൂട്ട്മെന്റ് ഗണ്യമായി വർധിച്ചുവെങ്കിലും ആയുധങ്ങൾ ലഭിക്കുന്നത് പ്രശ്നമായിരുന്നു.
അതിനാലാണ് പാക്കിസ്ഥാൻ ഇപ്പോൾ ആയുധ ഡ്രോണുകളും ക്വാഡ് കോപ്റ്ററുകളും അയയ്ക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തിയതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈന-പാക്കിസ്ഥാൻ ഇക്കണോമിക് കോറിഡോറിന്റെ (സിപിഇസി) മറവിൽ ഐഎസ്ഐ, സിപിഇസിയുമായി ബന്ധപ്പെട്ട ഒരു ചൈനീസ് സ്ഥാപനത്തിൽ നിന്ന് ധാരാളം ഹെക്സാകോപ്റ്ററുകൾ വാങ്ങിയതായും രഹസ്യാന്വേഷണ വിവരങ്ങളുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യൻ സുരക്ഷാസേന ചൈനീസ് കമ്പനിയായ നോറിൻകോ നിർമിച്ച ഇഎംഇഐ ടൈപ്പ് 97 എൻഎസ്ആർ റൈഫിളുകൾ വീണ്ടെടുത്തിട്ടുണ്ട്. ഈ ആയുധം ചൈനീസ് സൈനികർ ഉപയോഗിക്കുന്നതാണ്.
Discussion about this post