കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമാണക്കരാർ ലഭിച്ചതിന്റെ കമ്മിഷൻ തുകയിൽ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകൾ യൂണിടാക്കിന്റെ ഓഫിസിൽ സിബിഐ കണ്ടെത്തി.
20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ച വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമാണക്കരാർ തുടക്കം മാത്രമെന്നു സിബിഐ കേസിലെ ഒന്നാം പ്രതി യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻമൊഴി നൽകി. നിർമാണം മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നൽകിയതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദാണെന്നും സന്തോഷ് മൊഴി നൽകി.
അതേസമയം സ്വപ്നയുടെ രഹസ്യ ലോക്കറിൽ എൻഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നൽകിയ തുകയാണെന്നു അന്വേഷണ ഏജൻസികൾ ഉറപ്പിച്ചിട്ടില്ല. സ്വപ്ന നിർദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായർ, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടിൽ സന്തോഷ് ഈപ്പൻ നിക്ഷേപിച്ചത്. ഖാലിദിനു കൈമാറിയ തുക വിദേശകറൻസിയായാണു നൽകിയത്.
റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ യഥാർഥത്തിൽ എത്ര രൂപയുടെ നിർമാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താൻ എൻജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തും. വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശരാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയിൽ നിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്ന സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പൻ മൊഴി നൽകി.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ കമ്മിഷൻ വ്യവസ്ഥയിൽ കേരളത്തിലേക്കു വിദേശഫണ്ട് എത്തുന്നതിന്റെ വിശദാംശങ്ങൾ അറിയാവുന്നത് ഖാലിദിനും സ്വപ്ന സുരേഷിനുമാണ്. ഖാലിദിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ സ്വപ്ന സുരേഷിന്റെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സിബിഐ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
Discussion about this post