കൊച്ചി : അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെ പോലീസിന് ഒറ്റുകൊടുത്തവരാണ് ഇപ്പോൾ ഫാസിസത്തെപ്പറ്റി വാചാലരാകുന്നതെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ. എറണാകുളം മഹാരാജാസിൽ സമരം നടത്തിയവരെ അന്ന് ബിനോയ് വിശ്വം ഒറ്റുകൊടുത്തെന്ന് കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു. ഒരു പാർട്ടി മാത്രം മതിയെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ചിന്ത. അതുകൊണ്ടാണ് സമരം ചെയ്തവരെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വസംവാദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നാരദജയന്തി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാവടക്കൂ പണിയെടുക്കൂ എന്ന് പറഞ്ഞപ്പോൾ നാവടക്കി പണിയെടുത്ത പാരമ്പര്യം കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർക്കുണ്ട്. അത് ആരും മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥ നടപ്പാക്കിയ കോൺഗ്രസിനെ ജയിപ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഇത് കേരളമാണ് എന്ന് പറയുമ്പോൾ ഇതും മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുജ്ജന്മ സുകൃതം കൊണ്ടാണ് അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിക്കാൻ കഴിഞ്ഞത്. മഹാരാജാസ് കോളേജിൽ ഏഴു ദിവസം നടന്ന സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു. അന്ന് തങ്ങളെ ഒറ്റുകൊടുത്തയാളാണ് ബിനോയ് വിശ്വം. അയാളാണിപ്പോൾ ഫാസിസത്തിനെതിരെ വാചാലനാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെ ഒറ്റുകൊടുത്ത പാരമ്പര്യം സിപിഐക്കുണ്ട്. അത് പറയുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ഒറ്റയ്ക്ക് പോരാടിയ മഹാനാണ് എം.പി മന്മഥനെന്നും അദ്ദേഹം വ്യക്തമാക്കി.
നാരദ ജയന്തിയോടനുബന്ധിച്ച് പ്രഖ്യാപിച്ച എം.പി മന്മഥൻ പുരസ്കാരം , മാദ്ധ്യമ പ്രവർത്തനത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ കെ.ജി ജ്യോതിർഘോഷും സാമൂഹ്യ പ്രസക്തിയുള്ള റിപ്പോർട്ടിംഗിന് മാതൃഭൂമി ലേഖകൻ വിപി ശ്രീലനും ഏറ്റുവാങ്ങി.
Discussion about this post