സിംല: ലോകത്തിലെ ഏറ്റവും നീളമേറിയ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഹിമാലയന്‍ മലനിരകളെ തുരന്നാണ് റോത്താംഗിലെ അടല്‍ തുരങ്കം നിർമ്മിച്ചത്. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് അടൽതുരങ്കം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ
ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യ സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി എംഎം നരവാനെ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കൊറോണ വ്യാപന കാലത്തിനിടെ ഏഴ് മാസത്തിന് ശേഷം പ്രധാന മന്ത്രി മോദി പങ്കെടുക്കുന്ന ആദ്യ ഉദ്ഘാടന ചടങ്ങ് കൂടിയാണ്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്.
ലഡാക്കിനെയും മണാലിയേയും ബന്ധിപ്പിക്കുന്ന പാതയാണ് അടൽ തുരങ്കം. സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള തുരങ്കം 3200 കോടി രൂപാ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങൾക്ക് ടണലിലൂടെ കടന്നു പോകാൻ കഴിയും.ആയിരത്തി അഞ്ഞൂറ് ട്രക്കുകൾക്കും അടൽ ടണൽ ഓരേ സമയം ഉപയോഗിക്കാവുന്നതാണ്. തുരങ്കത്തിനുള്ളിൽ മണിക്കൂറിൽ 80 കിലോമീറ്റർ ആണ് പരമാവധി വേഗത .
തുരങ്കത്തിനുള്ളിൽ സെമി ട്രാൻവേഴ്‌സ് വെന്റിലേഷൻ സംവിധാനം ഉണ്ടാകും. ഏത് അടിയന്തരാവസ്ഥയും നേരിടാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളിലെ സുരക്ഷയിലും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഇരുവശത്തും പ്രവേശന കവാടങ്ങളും, അവിടെ പരിശോധനയും ഉണ്ടാകും . ഓരോ 150 മീറ്ററിലും അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓരോ 60 മീറ്ററിലും ഒരു അഗ്നിശമന പ്ലാന്റ് ഉണ്ടാകും. കൂടാതെ ഓരോ 250 മീറ്ററിലും അപകടം കണ്ടെത്താനുള്ള സിസിടിവി ക്രമീകരിച്ചിട്ടുണ്ട്. ഓരോ കിലോമീറ്ററിലും വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ തുരങ്കപാതയാണ് ഹിമാചല്‍ പ്രദേശിലെ റോത്തങ്ങിലെ അടല്‍ തുരങ്കപാത. രാജ്യത്തിന് തന്നെ അഭിമാനമായ, എഞ്ചിനീയറിങ്ങ് വിസ്മയങ്ങളില്‍ ഒന്നായ ഈ അടല്‍ തുരങ്കം ഹിമാചലിലെ മണാലിയില്‍ നിന്നും ലഡാക്കിലെ ലേയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റര്‍ കുറയ്ക്കാനാവുമെന്നതാണ് തുരങ്കപാതയുടെ പ്രധാന പ്രത്യേകത. ഇതിനെല്ലാം പുറമേ അതിര്‍ത്തിയിലെ തന്ത്രപ്രധാനമേഖലകള്‍ 6 മാസം ഒറ്റപ്പെട്ടുപോകുന്നത് അവസാനിപ്പിക്കാന്‍ സാധിക്കും.ഈ തുരങ്കത്തിന്റെ ഏറ്റവും വലിയ നേട്ടം , ശൈത്യകാലത്ത് പോലും ലഡാക്കിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്ക് ആയുധങ്ങളും ലോജിസ്റ്റിക്സും വിതരണം ചെയ്യുന്നത് എളുപ്പമാക്കും എന്നതാണ്.
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2000 ജൂണിലാണ് ഹിമാചലില്‍ തുരങ്കം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2002 മേയ് 26ന് തറക്കല്ലിട്ടു. നിര്‍മാണം തുടങ്ങിയത് 2010 ജൂണില്‍. വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് റോഡിന് അടല്‍ തുരങ്കപാത എന്നു പേരിട്ടത്. 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മാണ ചുമതല ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനായിരുന്നു തുരങ്കത്തിന്റെ നിര്‍മാണ ചുമതല. മലയാളിയായ കെ.പി പുരുഷോത്തമനായിരുന്നു ചീഫ് എന്‍ജിനീയര്‍.
Discussion about this post