ഡൽഹി: ബലാത്സംഗങ്ങളെക്കുറിച്ചുള്ള കോൺഗ്രസ്സ് മന്ത്രിയുടെ താരതമ്യം വിവാദമാകുന്നു. ഛത്തീസ്ഗഢിലെ തൊഴിൽ മന്ത്രി ശിവ് ദഹാരിയയാണ് ക്രൂരമായ താരതമ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
യുപിയിൽ പോയിരുന്ന് കരയുന്ന രാഹുലും പ്രിയങ്കയും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കൂടി പോകണമെന്നും അവയും ഇന്ത്യയിലെ സംസ്ഥാനങ്ങൾ തന്നെയാണെന്നും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഡോക്ടർ രമൺ സിംഗ് ആവശ്യപ്പെട്ടിരുന്നു. അവിടങ്ങളിൽ കോൺഗ്രസ്സ് ഭരിക്കുന്നതു കൊണ്ടാണോ രാഹുലിന് കണ്ണിൽ പിടിക്കാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിന് മറുപടി പറയവെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന കോൺഗ്രസ്സ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ‘രമൺ സിംഗ് ജിക്ക് ഒന്നും അറിയില്ല. ഛത്തീസ്ഗഢിലെ ബൽറാംപുരിൽ നടന്നത് ഒരു ചെറിയ പീഢനമാണ്. എന്നാൽ യുപിയിലെ ഹത്രാസിൽ നടന്നത് വലിയ ബലാത്സംഗമാണ്. ഇതിന് ഛത്തീസ്ഗഢ് സർക്കാരിനെ വെറുതെ കുറ്റം പറയേണ്ടതില്ല.‘ ഇതായിരുന്നു ശിവ് ദഹാരിയയുടെ പ്രസ്താവന.
ഛത്തീസ്ഗഢിലെ പെൺകുട്ടികളുടെ വേദന കോൺഗ്രസ്സിന് നിസ്സാരമാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് ആരോപിച്ചു. ഇത് കോൺഗ്രസ്സ് പാർട്ടിയുടെ മനോവൈകൃതമാണ് വ്യക്തമാക്കുന്നത്. മന്ത്രി പറഞ്ഞ അഭിപ്രായം രാഹുൽ ഗാന്ധി പഠിപ്പിച്ചു വിട്ടതാണോ എന്നും ബിജെപി നേതാവ് ചോദിച്ചു. ഛത്തീസ്ഗഢിന് ഇത്തരം സ്ത്രീവിരുദ്ധന്മാരിൽ നിന്നും എന്നാണ് മോചനമനെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഢിലെ ബൽറാംപുരിൽ പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ മദ്യം കഴിപ്പിച്ച ശേഷം പീഢനത്തിന് ഇരയാക്കിയിരുന്നു. പെൺകുട്ടിക്ക് നീതി നൽകുന്നതിന് പകരം കോൺഗ്രസ്സ് സർക്കാർ സംഭവം മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
Discussion about this post